ദല്‍ഹി: കൊവിഡ് വൈറസിനെ നേരിടുന്നതില്‍ കേരളത്തിന്റെ പരിശ്രമങ്ങള്‍ മാതൃകാപരമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. അതേസമയം കേന്ദ്രം പരാജയപ്പെട്ടെന്നും യോഗം വിലയിരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് രോഗത്തെ ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നാണ് പൊളിറ്റ് ബ്യുറോ പറഞ്ഞത്. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും പി. ബി യോഗത്തില്‍ തീരുമാനമെടുത്തു.

വൈറസ് ബാധിച്ചവരെ ചികിത്സിക്കാനും പരിചരിക്കാനും കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കണം. രോഗത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

ദല്‍ഹിയിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിലാണ് പി. ബി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാരും ദല്‍ഹി പൊലീസും കലാപം തടയാന്‍ ശ്രമിച്ചില്ലെന്നും ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തിയത് ബി.ജെ.പിയുടെ ആസൂത്രണം ചെയ്തതാണെന്നും പി. ബി വിമര്‍ശിച്ചു.

രാജ്യത്തിതുവരെ 107 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന മരിക്കുകയും ചെയ്തു. കലബുര്‍ഗി സ്വദേശിയും ദല്‍ഹി സ്വദേശിയുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ