മുംബൈ: തടവിലാക്കപ്പെട്ട പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ മുംബൈ പൊലീസ് വേദികളുടെ നടത്തിപ്പുകാരില്‍ സമ്മര്‍ദം ചെലുത്തിയെന്ന് സംഘാടകര്‍. ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്’ എന്ന ഡോക്യുമെന്ററിയുടെ സ്വകാര്യ പ്രദര്‍ശനമാണ് മുംബൈയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

സെപ്റ്റംബര്‍ 19ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് പൊലീസ് ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയതെന്ന് സംഘാടകരായ സൃഷ്ടി ഖന്നയും പ്രശാന്ത് പുന്ദിറും പറഞ്ഞത്.

ഉമര്‍ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ആദ്യം പരിഗണിച്ചിരുന്ന ബാന്ദ്രയിലെ വേദി ലഭ്യമല്ലാതായതിനെ തുടര്‍ന്ന് ആന്ധേരിയിലെ മറ്റൊരു സ്വകാര്യ വേദി പരിപാടിക്കായി ബുക്ക് ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെന്നും സംഘാടകര്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് വേദിയില്‍ സാധാരണ വേഷത്തിലെത്തിയ ചിലര്‍ മാനേജറെ ചോദ്യം ചെയ്യുകയും പ്രദര്‍ശനം റദ്ദാക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്നാണ് സംഘാടകരുടെ വാദം.

തുടര്‍ന്ന് പൊലീസ് വാഹനവും സ്ഥലത്തെത്തിയെന്നും മാനേജര്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു. ഇതോടെ ആന്ധേരിയിലെ വേദിയിലെ പ്രദര്‍ശനം റദ്ദാക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്.

സ്വകാര്യ സംഘാടന ഗ്രൂപ്പില്‍ മാത്രം പങ്കുവച്ചിരുന്ന പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലും പൊലീസിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. തങ്ങളുടെ സ്വകാര്യ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടോയെന്ന ആശങ്കയും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും ദേശീയ മനുഷ്യാവകാശ കമ്മിഷനെയും മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചതായും സംഘാടകര്‍ അറിയിച്ചു.

ലളിത് വചാനി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഉമര്‍ ഖാലിദിന്റെ തടവിനെയും അദ്ദേഹത്തിനെതിരായ കേസിനെയും കേന്ദ്രീകരിച്ചുള്ളതാണ്.

2020 സെപ്റ്റംബറില്‍ നടന്ന ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് മുന്‍ ജെ.എന്‍.യു ഗവേഷകനായ ഉമര്‍ ഖാലിദിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തപ്പെട്ട അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി വിചാരണ കൂടാതെ ജയിലില്‍ തുടരുകയാണ്.

Content Highlights: Umar Khalid documentary screening halted; organizers speak out against Mumbai Police.