ആന്റിഗ്വേ: വന്യതയുടെ പര്യായമായ കരീബീയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയ കിംഗ്‌സിനെ തകര്‍ത്ത് സെന്റ് കീത്ത്‌സ് ആന്റ് നെവിസ് പേട്രിയറ്റ്‌സിന് കിരീടം. ഫൈനലില്‍ സെന്റ് ലൂസിയ കിംഗ്‌സിനെ 3 വിക്കറ്റിന് നിഷ്പ്രഭമാക്കിയാണ് പേട്രിയറ്റ്‌സ് കിരീടം ചൂടിയത്.

ടോസ് നേടിയ സെന്റ് ലൂസിയ കിംഗ്‌സ് ബാറ്റിംഗ് തെരഞ്ഞടുക്കുകയായിരുന്നു. സിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 എന്ന നിലയിലാണ് കിംഗ്‌സ് ബാറ്റിംഗ് അവസാനിപ്പിച്ചത്.

ആദ്യ പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ ഫ്‌ളെച്ചറിനേയും വമ്പനടിക്കാരന്‍ മാര്‍ക്ക് ഡേയലിനേയും നഷ്ടപ്പെട്ടാണ് കിംഗ്‌സ് തുടങ്ങിയത്. എന്നാല്‍ പൊരുതാനുറച്ച മനസ്സുമായി കളം വാണ കോണ്‍വാളിനെ പിടിച്ചുകെട്ടാന്‍ പേട്രിയറ്റ് ബൗളര്‍മാര്‍ നന്നേ പാടുപെട്ടു. 24 പന്തില്‍ നിന്നും 48 റണ്‍സ് നേടിയാണ് കോണ്‍വാള്‍ ക്രീസ് വിട്ടത്.

സ്വപ്‌നതുല്യമായ തുടക്കമാണ് ബൗളിംഗിലും കിംഗ്‌സിന് കിട്ടിയത്. വെടിക്കെട്ടിനിറങ്ങിയ പേട്രിയറ്റ്‌സിന്റെ ക്രിസ് ഗെയ്‌ലിനെയും എവിന്‍ ലൂയിസിനേയും തുടക്കത്തിലേ കിംഗ്‌സ് കൂടാരത്തിലേക്ക് മടക്കിയയച്ചു.

ക്യാപ്റ്റന്‍ ബ്രാവോയേയും നഷ്ടപ്പെട്ട് 95ന് 5 എന്ന നിലയില്‍ പരുങ്ങിയ പേട്രിയറ്റ്‌സിനെ ജോഷ്വാ സില്‍വയും റൂഥര്‍ഫോര്‍ഡും ചേര്‍ന്നാണ് കര കയറ്റിയത്.

കുട്ടിക്രിക്കറ്റിന്റെ സകല ആവേശവും നിറഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ പേട്രിയറ്റ്‌സിന് വേണ്ടിയിരുന്നത് 9 റണ്‍സ്. കൊണ്ടും കൊടുത്തും അവസാന നിമിഷം വരെ ഇരു ടീമും പ്രതിക്ഷ വെച്ച് പുലര്‍ത്തിയെങ്കിലും ഒടുവില്‍ അവസാന പന്തില്‍ സിംഗിള്‍ നേടിയാണ് പേട്രിയറ്റ്‌സ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: St. Kits and Nevis Patriots wins CPL