വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന നിയമ നിര്‍മാണത്തിന് യു.എസ് പ്രതിനിധി സഭയുടെ അംഗീകാരം. ബുധനാഴ്ചയാണ് ഈ ബില്ല് സഭ പാസാക്കിയത്. ഇതോടെ ബില്ല് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഗണനക്കെത്തും.

ബില്ലുമായി മുന്നോട്ട് പോകുന്നതിന് കഴിഞ്ഞ ദിവസം പ്രതിനിധി സഭ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ (സെപ്റ്റംബര്‍ 16, ബുധന്‍) സഭ ബില്ല് പരിഗണിക്കുകയും 159നെതിരെ 262 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കുകയും ചെയ്തു.

റഷ്യയുടെ ഊര്‍ജ്ജ മേഖല, വ്യക്തികള്‍, ടാങ്കറുകളുടെ രഹസ്യ കപ്പല്‍ നിര (ഷാഡോ ഫ്‌ലീറ്റ്) എന്നിവയെയാണ് ലക്ഷ്യമിടുന്നതാണ് ‘ലിന്‍ഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ് ഓഫ് 2026’ എന്ന പുതിയ നിയമ നിര്‍മാണം. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കാന്‍ ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളെ ഈ വ്യവസ്ഥ ബാധിക്കും.

ദേശീയ താത്പര്യം മുന്‍നിര്‍ത്തി ഉപരോധങ്ങളില്‍ ഇളവ് നല്‍കാനുള്ള അധികാരം ഈ നിയമപ്രകാരം പ്രസിഡന്റിനുണ്ടായിരിക്കും. ഇന്ത്യയും യു.എസും പ്രാഥമിക വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് ഈ ബില്ല് വരുന്നത്.

റഷ്യന്‍ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങള്‍ക്കെതിരെയാണ് പുതിയ ബില്ല് പ്രകാരം ആദ്യ ഘട്ടത്തില്‍ നടപടിയുണ്ടാവുക. ചൈന, ഇന്ത്യ, അസര്‍ബൈജാന്‍, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് ഇത്തരത്തില്‍ റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങള്‍.

നിയമം പ്രാബല്യത്തില്‍ വരുന്ന തീയതിക്ക് മുന്‍പുള്ള 12 മാസത്തിനുള്ളിലെ എണ്ണ ഇറക്കുമതിയെയാണ് യു.എസ് ഇതിനായി കണക്കാക്കുന്നത്. ബില്ല് നിയമമായി 30 ദിവസത്തിന് ശേഷം അറിഞ്ഞുകൊണ്ട് റഷ്യന്‍ ക്രൂഡ് ഓയില്‍ പുതുതായി വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്താനും പുതിയ നിയമ നിര്‍മാണം പ്രകാരം ട്രംപിന് അധികാരം ലഭിക്കും.

റഷ്യന്‍ എണ്ണ ഉപരോധം മറികടക്കാന്‍ സഹായിക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ എല്ലാവര്‍ക്കുമെതിരെ 100 ശതമാനം വരെ തീരുവ ബാധകമാക്കാമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. റഷ്യന്‍ പ്രകൃതിവാതക ഇറക്കുമതി കുറയ്ക്കുന്നതിന് കാര്യമായ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ടാവും. റഷ്യയുടെ ആകെ വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം വാതകം ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ക്കും ഉപരോധത്തില്‍ ഇളവ് ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു.

അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം ഒന്നര വര്‍ഷം മുമ്പാണ് ഈ ബില്‍ അവതരിപ്പിച്ചത്. ഗ്രഹാമിനോടുള്ള ആദര സൂചകമായി ബില്ലിന് നേതാവായ ഗ്രഹാമിനോടുള്ള ആദരസൂചകമായി ‘ലിന്‍ഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ് ഓഫ് 2026’ എന്ന് പേര് നല്‍കുകയായിരുന്നു.

ഓഗസ്റ്റ് ഏഴിന് യു.എസ് സെനറ്റ് ഈ ബില്ല് പാസാക്കിയിരുന്നു. എട്ടിനെതിരെ 11 വോട്ടിനായിരുന്നു ബില്ല് സെനറ്റ് പാസാക്കിയത്. ബില്ല് പരിഗണിക്കണോ എന്ന് പ്രതിനിധി സഭയില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തിയിരുന്നു. വോട്ടെടുപ്പില്‍ 211നെതിരെ 214 വോട്ടുകള്‍ക്ക് ഈ ബില്ലുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിനിധി സഭ ഇന്നലെ ബില്ല് പരിഗണിച്ചതും പാസാക്കിയതും.

ബില്ല് പരിഗണിക്കുന്നതിനെ അനുകൂലിച്ച് പ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ അംഗങ്ങള്‍ക്ക് പുറമെ രണ്ട് ഡെമോക്രാറ്റുകളും ചൊവ്വാഴ്ച വോട്ട് ചെയ്തിരുന്നു. ബില്ല് പരിഗണിച്ചപ്പോള്‍ 58 ഡെമോക്രാറ്റുകള്‍ പുതിയ നിയമ നിര്‍മാണത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഏഴ് പേരൊഴികെ ബാക്കി എല്ലാവരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 152 ഡെമോക്രാറ്റിക് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.

തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതിനാല്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ബില്ലിനെക്കുറിച്ച് ഭിന്നത നിലനിന്നിരുന്നു. റഷ്യക്കെതിരെ ഉക്രെയ്‌നിനെ തങ്ങള്‍ പിന്തുണക്കുന്നുണ്ടെങ്കിലും ട്രംപിന്റെ അധികാരം വര്‍ധിപ്പിക്കുന്നതിനാല്‍ ബില്ലിനെ എതിര്‍ക്കുന്നുവെന്നാണ് ഒരു വിഭാഗം ഡെമോക്രാറ്റുകളുടെ നിലപാട്. മതിയായ സുരക്ഷാ മുന്‍കരുതലുകളില്ലാതെ ട്രംപിന് നിയന്ത്രണമില്ലാതെ തീരുവ അധികാരം നല്‍കുന്നതാണ് ബില്ലെന്നും ചില ഡെമോക്രാറ്റിക് അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ നിയമനിര്‍മാണം ആത്യന്തികമായി ‘ഗുണത്തേക്കാളേറെ ദോഷം ചെയ്യും’ എന്ന് യു.എസ്. കോണ്‍ഗ്രസിലെ ജോയിന്റ് ഇക്കണോമിക് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം ഡോണ്‍ ബെയര്‍ പറഞ്ഞു. ഈ ബില്‍ പ്രസിഡന്റിന്റെ തീരുവ ചുമത്താനുള്ള അധികാരം വലിയ രീതിയില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. അത് റഷ്യയ്‌ക്കെതിരായ ഉപരോധം നടപ്പാക്കുന്നതില്‍ പരാജയപ്പെടുമെന്നും ഡെമോക്രാറ്റിക് നേതാക്കള്‍ പറയുന്നു.

Content Highlight: 100% tariffs on India and others-US House passes Russia sanctions bill