വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈലി അധിനിവേശത്തെ വീണ്ടും ആയുധങ്ങള്‍ നല്‍കി പിന്തുണയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഫലസ്തീനില്‍ കൂടുതല്‍ നാശം വിതയ്ക്കാന്‍ കാരണമാകുമെന്ന അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളര്‍ വിലവരുന്ന 40,000 ബോംബുകള്‍ (2,000 Pound Bombs) വില്‍ക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

20,000 MK-84 ബോംബുകളും 20,000 BLU-117 ബോംബുകളും ഉള്‍പ്പെടുന്നതാണ് ആയുധ പാക്കേജ്. കൂടാതെ ഭൂഗര്‍ഭവും ശക്തമായി സംരക്ഷിക്കപ്പെട്ടതുമായ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന 20,000 I2000 പെനട്രേറ്റര്‍ വാര്‍ഹെഡ്ഡുകളും പാക്കേജിലുണ്ട്.

ഈ ആയുധ കൈമാറ്റത്തിന്റെ ഭൂരിഭാഗം തുകയും യു.എസ് വിദേശ സൈനിക ധനസഹായം (Foreign Military Financing) വഴിയാണ് ലഭ്യമാക്കുന്നത്. അതായത്, അമേരിക്കന്‍ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് വംശഹത്യ തുടരുന്ന ഇസ്രഈലിന് അമേരിക്ക ആയുധം കൈമാറുന്നത്.

സമീപകാലത്ത് ഒറ്റത്തവണയായി നടത്തുന്ന ഏറ്റവും വലിയ ആയുധ കൈമാറ്റങ്ങളിലൊന്നാണിത്.

ആയുധ കൈമാറ്റ വാര്‍ത്ത പുറത്തുവന്നതോടെ യു.എസില്‍ കനത്ത എതിര്‍പ്പുകളും ഉയരുന്നുണ്ട്.

‘ഇത് 40,000 ടണ്‍ ബോംബുകള്‍ക്ക് തുല്യമാണ്! രണ്ടാം ലോകമഹായുദ്ധത്തില്‍ 1945 മാര്‍ച്ചില്‍ ബര്‍ലിന് നേരെ നടത്തിയ ഏറ്റവും വലിയ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ പോലും ആകെ 3,000 ടണ്‍ ബോംബുകളാണ് വിതറിയത്.

ട്രംപ് ഇപ്പോള്‍ ഇസ്രഈലിന് അയക്കുന്നതിന്റെ കേവലം 7.5% മാത്രമായിരുന്നു അത്! ഇസ്രഈല്‍ ഗസയില്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ ആഴം വാക്കുകള്‍ക്കതീതമാണ്,’ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ടക്കര്‍ കാള്‍സണ്‍ അഭിപ്രായപ്പെട്ടു.

ഇതൊരിക്കലും അമേരിക്കന്‍ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തീരുമാനമല്ല എന്നായിരുന്നു ഡെമോക്രാറ്റിക് സെനറ്ററായ ക്രിസ് വാന്‍ ഹോളന്റെ പ്രതികാരണം. ഈ വില്‍പ്പന തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ അധിനിവേശത്തില്‍ ഗസയില്‍ മരണസംഖ്യ 73,000 കവിഞ്ഞ പശ്ചാതലത്തില്‍ ഇസ്രഈല്‍ നടപടികള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

 

Content Highlight:  Trump’s plan to sell 40,000 heavy bombs worth $2.8 billion to Israel.