പ്രിയദര്‍ശന് ഏറ്റവും പ്രിയപ്പെട്ട സിനിമയെ പറ്റി പറയുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. തേന്മാവിന്‍കൊമ്പത്താണ് പ്രിയദര്‍ശന്റെ ഇഷ്ടചിത്രമെന്ന് കല്യാണി പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ചിത്രം അല്ലേ എന്ന രേഖയുടെ ചോദ്യത്തിന് അല്ലെന്നും കല്യാണി മറുപടി നല്‍കി. അതില്‍ ലാലങ്കിള്‍ മരിക്കുന്നുണ്ടല്ലേയെന്ന രേഖയുടെ ചോദ്യത്തിന് അതേ, അത് മാത്രമല്ല എന്റെ അമ്മയും അതില്‍ മരിക്കുന്നുണ്ടെന്നും കല്യാണി പറഞ്ഞു.

ഒരു ക്ലാസ്സിക് സിനിമ അഭിനയിക്കാന്‍ പ്രണവിനൊപ്പം അവസരം ലഭിച്ചാല്‍ ഏത് സിനിമ ചെയ്യുമെന്ന ചോദ്യത്തിന് കിലുക്കം സിനിമ എന്നായിരുന്നു കല്യാണിയുടെ മറുപടി. കിലുക്കം സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രമാണ് ചെയ്യാന്‍ താത്പര്യമെന്നും പ്രണവ് രേവതിയുടെ കഥാപാത്രം ചെയ്യണമെന്നും കല്യാണി പറഞ്ഞു.

ആ സിനിമ ഹിറ്റാകുമെന്നത് ഗ്യാരണ്ടി ആണെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. പ്രണവിനെ നോക്കി വട്ടാണല്ലേ എന്ന് ചോദിക്കാന്‍ തനിക് അഭിനയിക്കേണ്ട കാര്യമില്ല, അത് ഈസി ആയിട്ട് വരുമെന്നും കല്യാണി പറയുന്നുണ്ട്.

ശേഷം മൈക്കില്‍ ഫാത്തിമയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന കല്യാണിയുടെ ചിത്രം. ഫുട്‌ബോള്‍ കമന്റേറ്ററായാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫാത്തിമ ആവാന്‍ നേരിട്ട വെല്ലുവിളികളെ പറ്റിയും കല്യാണി സംസാരിച്ചു.

‘ഹൃദയം, തല്ലുമാല എന്നീ സിനിമകളില്‍ മുഴുവനുമുള്ള ഡയലോഗ് എനിക്ക് ഈ സിനിമയിലെ ഒരു സീനിലുണ്ട്. മലയാളം അങ്ങനെ സംസാരിക്കാത്ത എനിക്ക് അതൊരു ചലഞ്ചായിരുന്നു. പക്ഷെ ഞാന്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ ഡയറക്ടര്‍ എന്നെ വിശ്വസിച്ചു. ഒരുപാട് സഹായവും കിട്ടി. ഞാന്‍ സുരഭി ചേച്ചിയെ വിളിച്ചിരുന്നു. സുരഭി ചേച്ചി എന്റെ കൂടെയിരുന്ന് ഡബ്ബ് ചെയ്തു.

ഈ കഥാപാത്രം നന്നായി ചെയ്യാന്‍ ഞാന്‍ രണ്ട് കാര്യങ്ങളാണ് ചെയ്തത്. അതില്‍ ഒന്നാമത്തേത് ഭാഷയാണ്. പാത്തു എന്ന കഥാപാത്രം എക്‌സെന്‍ട്രിക്കായ മലപ്പുറം പെണ്‍കുട്ടിയാണ്. അവിടുത്തെ കുറച്ച് കുട്ടികളുമായി ഞാന്‍ സംസാരിച്ചിരുന്നു. അതില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം അവരുടെ എനര്‍ജിയാണ്, മിടുക്കികുട്ടികളാണ്. എല്ലാ ഇമോഷന്‍സും അവരുടെ മുഖത്ത് കാണാന്‍ പറ്റും. അഞ്ച് സെക്കന്‍ഡില്‍ അഞ്ച് ഇമോഷന്‍ മിന്നിമറയും. കൈകളും ശരീവുമെല്ലാം ഉപയോഗിച്ചാണ് അവര്‍ സംസാരിക്കുന്നത്,’ കല്യാണി പറഞ്ഞു.

Content Highlight: Kalyani Priyadarshan talks about Priyafarshan’s favorite movie