ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്‍പ്പെടെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച പരിഗണിക്കണമെന്ന് ദല്‍ഹി ഹൈക്കോടിക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയേയും കോടതി വിമര്‍ശിച്ചു.

ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിന് തിങ്കളാഴ്ചവരെ സമയം വേണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞു.

കേസില്‍ ഉത്തരവിറക്കുന്നതിനിടെ പലതവണ തുഷാര്‍ മേത്ത ഇടപെടാന്‍ ശ്രമിച്ചതിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഉത്തരവിറക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടരുതെന്ന് മേത്തയ്ക്ക് കോടതി മുന്നറിയിപ്പ് നല്‍കി.

വിദ്വേഷ പ്രസംഗത്തില്‍ എഫ്.ഐ.ആര്‍ ഇടാന്‍ തടസ്സം എന്താണെന്ന് കോടതി ചോദിച്ചു. ഇന്ന് എന്തുകൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റിവെച്ച ദല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തേയും സുപ്രീം കോടതി വിമര്‍ശിച്ചു.

തീരുമാനം എടുക്കാന്‍ ഏപ്രില്‍ 13 വരെ എന്തിന് സമയം കൊടുത്തെന്നും ഇത് നീതികരിക്കാന്‍ ആവാത്തതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസ് വെള്ളിയാഴ്ച തന്നെ കേള്‍ക്കണമെന്നും ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ