ലക്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ 10 ആദിവാസികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസിനെയും സമാജ്‌വാദി പാര്‍ട്ടിയെയും പഴിചാരി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് ഗ്രാമീണര്‍ അനുഭവിക്കുന്നതെന്ന് യോഗി പറഞ്ഞു. ആദിവാസികള്‍ക്കുള്ള ഭൂമി 1955ല്‍ അന്നത്തെ സര്‍ക്കാര്‍ കോണ്‍ഗ്രസ് എം.എല്‍.സിയുടെ കീഴിലുള്ള ട്രസ്റ്റിന് കൈമാറിയെന്നും 2017ല്‍ ഈ ഭൂമി സ്വകാര്യ വ്യക്തികള്‍ ആദിവാസികളെ വെടിവെച്ചു കൊന്ന ഗ്രാമമുഖ്യന് വിറ്റെന്നും ആദിത്യനാഥ് പറഞ്ഞു.

ആദിവാസികളുടെ മരണത്തില്‍ പ്രിയങ്കാഗാന്ധി മുതലക്കണ്ണീരൊഴുക്കുകയാണ്. കൊലപാതകം ഗൂഢാലോചനയാണ്, പ്രതിപക്ഷത്തിന്റെ ദലിത്-ആദിവാസി വിരുദ്ധ മുഖമാണ് വെളിപ്പെടുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 18 ലക്ഷവും പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷവും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചു.

നാല് സ്ത്രീകളടക്കം പത്ത് ദളിതരാണ് സോന്‍ഭദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.