അഹമ്മദ് കബീറിൻറെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ വെബ് സീരിസായിരുന്നു കേരള ക്രൈം ഫയൽസ്. രണ്ട് വർഷത്തെ ഇടവേളയ്ക്കപ്പുറം സീരീസിൻ്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി സ്ട്രീമിങ് തുടരുകയാണ്. അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ തിരോധാനത്തിൽ മുന്നോട്ട് പോകുന്ന കഥയാണ് രണ്ടാം ഭാഗം പറയുന്നത്.

കേരള ക്രൈം ഫയൽസ് സീസൺ 2വിൽ മികച്ച പ്രകടനം നടത്തിയ നടനാണ് സിറാജുദ്ദീൻ നാസർ. ബിജു മേനോൻ നായകനായ ഭരതൻ ഇഫക്‌ട് എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ച സിറാജുദ്ദീൻ പിന്നീട് ഷോർട്ട് ഫിലിമിലും സിനിമയിലും ഭാഗമായി. ആർ.ഡി.എക്സ് എന്ന ചിത്രത്തിലെ രതീഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സിനിമയില്‍ വന്നപ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സിനിമയില്‍ വന്നതുകൊണ്ട് തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടെന്നും സിറാജുദ്ദീന്‍ നാസര്‍ പറയുന്നു. എന്നിരുന്നാലും എവിടെയെങ്കിലും എത്തുമെന്നുള്ള വിശ്വാസമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും സിനിമയില്‍ അഭിനയിക്കുകയെന്നുള്ളത് ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് ആളുകള്‍ നല്ലത് പറയുമ്പോഴാണ് മുന്നോട്ട് പോകാനുള്ള ഊര്‍ജം ലഭിക്കുന്നതെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും നടന്‍ പറയുന്നു. നഷ്ടങ്ങളോര്‍ത്തിരുന്നാല്‍ എവിടെയും എത്താതെ പോകുമെന്നും സിറാജുദ്ദീന്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ വന്നതുകൊണ്ട് ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ട്, സിനിമയില്‍ ഞാന്‍ ഇങ്ങനെ നില്‍ക്കുന്നത് കൊണ്ട് എന്റെ പേഴ്‌സണല്‍ ലൈഫിലും എല്ലാം നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അപ്പോഴൊക്കെ എവിടെയെങ്കിലും എത്തുമെന്നുള്ള വിശ്വാസമാണ് നമ്മളെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നത്.

അതൊരു ആഗ്രഹം കൂടിയാണ്. സിനിമയില്‍ എത്തണം, സിനിമയില്‍ അഭിനയിക്കണം, കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് അപ്രസിയേഷന്‍സ് ഒക്കെ ലഭിക്കണം. ആളുകള്‍ വന്ന് നന്നായി എന്നുപറയുമ്പോഴാണ് ഇനിയും മുന്നോട്ട് പോകാനുള്ള ഊര്‍ജം. ഒന്ന് രണ്ട് പടം കഴിഞ്ഞ് കിട്ടിത്തുടങ്ങിയപ്പോള്‍ സിനിമയില്‍ തന്നെ നില്‍ക്കണം നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നുള്ളതാണ്. നഷ്ടങ്ങളോര്‍ത്തിരുന്നാല്‍ നമ്മള്‍ ഇരുന്ന് പോകും. പക്ഷെ നമ്മള്‍ വര്‍ക്ക് ചെയ്യുക. സന്തോഷത്തിന് വേണ്ടി വര്‍ക്ക് ചെയ്യുക,’ സിറാജുദ്ദീന്‍ നാസര്‍ പറയുന്നു.

Content Highlight: There have been many losses and difficulties since coming to cinema says Sirajudheen Nazar