നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ചിരിക്കുകയാണ് ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രധാന കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സിനിമയിൽ എത്തുന്ന സഹകഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യവും സ്‌ക്രീൻ സ്‌പേസും നൽകുന്നു എന്നതാണ് ഗിരീഷ് എ.ഡി. സിനിമകളുടെ പ്രത്യേകത.
ഗിരീഷ് എ.ഡി.യുടെ പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ഷമീർ ഖാൻ. പ്രേമലുവിലെ സുബിൻ എന്ന കഥാപാത്രത്തിലൂടെയാണ് ഷമീർ പ്രേക്ഷകശ്രദ്ധ നേടിയത്. തുടർന്ന്, വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കൂട്ടുകാരനായ ബ്രെറ്റോയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

ഷമീർ ഖാൻ. Photo. Screen Grab/ Youtube
ബെത്‌ലഹേമിൽ വളരെ അനായാസവും സ്വാഭാവികമായും ഷമീർ പറഞ്ഞ കൗണ്ടറുകളെല്ലാം തിയേറ്ററിൽ ചിരി പടർത്തിയവയായിരുന്നു. സിനിമകൾക്ക് പുറമെ ചൂരൽ എന്ന യൂട്യൂബ് ചാനൽ വഴിയും ഷമീർ ഖാൻ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഷമീർ.
പണ്ടുമുതലേ സിനിമകൾ കാണുന്നത് കുറവായതുകൊണ്ട് തന്നെ ഗിരീഷ് എ. ഡിയുടെ തിരക്കഥകളില്ലെ ചില കാര്യങ്ങൾ മനസിലാവാറില്ല എന്ന് പറയുകയാണ് ഷമീർ. തിരക്കഥയുമായി ബന്ധപ്പെട്ട ചില ചർച്ചകൾ ഒക്കെ സെറ്റിൽ നടക്കുമ്പോൾ തനിക്കും അതെല്ലാം അറിയാം എന്ന രീതിയിൽ അഭിനയിക്കാറുണ്ടെന്നും പറയുകയാണ് നടൻ.
‘ഗിരീഷ് ഏട്ടന്റെ സ്‌ക്രിപ്റ്റിലെ ചില കാര്യങ്ങളൊന്നും എനിക്ക് മനസിലാവാറില്ല. കാരണം എനിക്ക് അങ്ങനെ സിനിമകളിലൊന്നും വലിയ താത്പര്യം ഇല്ല പിന്നെ ഞാൻ ഒരുപാട് സിനിമകളൊന്നും കണ്ടിട്ടുമില്ല.
ചിലപ്പോൾ ഈ സെറ്റിലൊക്കെ എത്തുമ്പോൾ ഇവരീ സിനിമകളെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഞാൻ ചമ്മിപ്പോകാറുണ്ട്. അതൊന്നും മനസിലായില്ലെങ്കിലും ഞാൻ അറിയുന്നതുപോലെയൊക്കെ ഇരുന്ന് രക്ഷപ്പെടും,’ നടൻ പറഞ്ഞു.
താൻ സിനിമയില്ലേക്ക് സ്‌ക്രിപ്റ്റ് എഴുതാനൊക്കെ ശ്രമിക്കുന്ന സമയത്ത് ഗിരീഷ് എ.ഡി.യുടെ സിമ്പിളും രസകരവുമായ സിനിമകൾ കാണുമ്പോൾ തങ്ങൾ എഴുതുന്നതൊന്നും ഒന്നുമല്ല എന്ന രീതിയിലുള്ള ചിന്തകൾ വരാറുണ്ടെന്നും ഷമീർ കൂട്ടിച്ചേർത്തു.

ഗിരീഷ് എ.ഡി. Photo. X.com
‘ഗിരീഷ് ഏട്ടന്റെ സ്‌ക്രിപ്റ്റ് റൈറ്റിംങ് രീതികൾ പഠിക്കാൻ ശ്രമിക്കാറുണ്ട്. എല്ലാ നല്ല സ്‌ക്രിപ്റ്റുകൾ കാണുമ്പോഴും നമ്മൾക്കും അതുപോലെ എഴുതണം എന്ന ആഗ്രഹം ഉണ്ടാവാറുണ്ട്. എനിക്ക് ചെറിയ രീതിയിൽ എഴുത്തിന്റെ പരിപാടികളൊക്കെ ഉണ്ടായിരുന്നു. അപ്പോൾ നമ്മൾ ഈ സ്‌ക്രിപ്റ്റ് എഴുതാനൊക്കെ ശ്രമിക്കുന്ന സമയത്തൊക്കെയാണ് പ്രേമലു ഹിറ്റാവുന്നത്.
ഞാൻ എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് പുള്ളിക്കാരൻ വളരെ സിമ്പിളും രസവുമൊക്കെയായിട്ട് സിനിമ എടുത്തുവെച്ചത് കണ്ടപ്പോൾ മനസിൽ വിചാരിച്ചിരുന്നു, ഹോ, നമ്മൾ എഴുതുന്നതൊക്കെ അപ്പോൾ അലമ്പാണല്ലോ എന്ന്,’ ഷമീർ ഖാൻ പറഞ്ഞു.
