ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ജയലളിതയുടെയും കരുണാനിധിയുടെയും വിടവ് നികത്താനാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്ന് രജനീകാന്ത്. ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച മുന്‍മുഖ്യമന്ത്രിയും നടനുമായിരുന്ന എം.ജി.ആറിന്റെ പ്രതിമ അനാച്ഛദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്ക് ആത്മവിശ്വാസമുണ്ട്. മികച്ച ഭരണാധികാരിയാകാന്‍ എനിക്ക് സാധിക്കും.”

എം.ജി.ആറിനെപ്പോലെ നല്ല ഭരണം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്നും രജനി കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 31 ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം രജനി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും രജനി കൂട്ടിച്ചേര്‍ത്തു. നടന്‍ കമല്‍ഹാസനും മക്കള്‍ നീതി മയ്യം എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്.