മലയാളത്തിന്റെ അഭിമാനമായി നാല് പതിറ്റാണ്ടോളമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ സിനിമ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും വര്‍ക്ക് ചെയ്തിട്ടുള്ള മോഹന്‍ലാല്‍ മലയാളത്തിലെ ഏറ്റവും വലിയ താരമാണ്.

സിനിമകളില്‍ എഴുത്തുകാര്‍ക്ക് കിട്ടുന്ന പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എഴുത്തുകാര്‍ ഉണ്ടായിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു മലയാളമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പദ്മരാജന്‍, ഭരതന്‍, ലോഹിതദാസ് തുടങ്ങിയ ലെജന്‍ഡറിയായിട്ടുള്ള എഴുത്തുകാര്‍ മലയാളത്തിലുണ്ടായിരുന്നെന്നും അവരുടെ വര്‍ക്കുകള്‍ കാലങ്ങള്‍ക്കിപ്പുറവും ചര്‍ച്ചയാകുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് അത്തരം എഴുത്തുകാരെപ്പോലുള്ളവര്‍ വന്നിട്ടില്ലായിരുന്നെന്നും ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ എത്ര മികച്ച എഴുത്തുകാരുണ്ടെങ്കിലും അവരുടെ ഐഡിയയെ കണ്‍വേ ചെയ്യാന്‍ കഴിയുന്ന സംവിധായകരുടെ അഭാവം ഉണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണ് പൃഥ്വിരാജ് എന്ന സംവിധായകനെന്ന് മോഹന്‍ലാല്‍ പറയുന്നു.

എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം പൃഥ്വിരാജിനുണ്ടെന്നും അത് അയാളുടെ വര്‍ക്കില്‍ റിഫ്‌ളക്ട് ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ പൃഥ്വിയുടെ കഴിവിന്റെ ചെറിയൊരു അംശം മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഊണിലും ഉറക്കത്തിലും സിനിമയെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് പൃഥ്വിരാജെന്നും ആ മൂഡില്‍ നിന്ന് മാറിയാല്‍ വളരെ കുറുമ്പനായ ആളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. എമ്പുരാന്റെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ലെജന്‍ഡറിയായിട്ടുള്ള ഒരുപാട് എഴുത്തുകാര്‍ ഉണ്ടായിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു മലയാളം. പദ്മരാജന്‍, ഭരതന്‍, ലോഹിതദാസ് തുടങ്ങി എത്രയോ മഹാരഥന്മാര്‍ മലയാളത്തില്‍ ഉണ്ടായിരുന്നു. ഇന്നും അവരുടെ വര്‍ക്കുകള്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവരുടെ നഷ്ടം വളരെ വലുതാണ്. ഈയിടക്കാണ് അതിനെയെല്ലാം നികത്താന്‍ കഴിയുന്ന എഴുത്തുകാര്‍ വീണ്ടും വന്നത്.

എത്ര നല്ല എഴുത്തുകാരാണെങ്കിലും അവരുടെ ഐഡിയയെ അതുപോലെ കണ്‍വേ ചെയ്യാന്‍ സാധിക്കുന്ന സംവിധായകര്‍ കൂടി ഉണ്ടെങ്കിലേ സിനിമ മികച്ചതാകുള്ളൂ. അവിടെയാണ് പൃഥ്വിയെപ്പോലുള്ള സംവിധായകരുടെ പ്രാധാന്യം. അയാളിലെ കഴിവിന്റെ ചെറിയൊരു ഭാഗം മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ.

എന്താ പറയുക, ടിപ്പ് ഓഫ് ദ ഐസ്‌ബെര്‍ഗാണ് പൃഥ്വി എന്ന സംവിധായകന്റെ കഴിവ്. ഊണിലും ഉറക്കത്തിലും സിനിമയെ കൊണ്ടുനടക്കുന്നയാളാണ് പൃഥ്വി. ആ മൂഡില്‍ നിന്ന് പുറത്തുവന്നാല്‍ വളരെ കുറുമ്പനായിട്ടുള്ള ആളാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about Prithviraj’s directional skills