മലയാളത്തിലെന്ന പേലെ മറ്റ് ഭാഷകളിലും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ്. മികച്ച വില്ലനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡടക്കം തന്റെ ഷെല്‍ഫിലെത്തിക്കാന്‍ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദായ്‌റ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്.

റാസി, തല്‍വാര്‍, സാം ബഹദൂര്‍ തുടങ്ങി മികച്ച സിനിമകളൊരുക്കിയ മേഘ്‌ന ഗുല്‍സാറാണ് ദായ്‌റയും അണിയിച്ചൊരുക്കിയത്. പൃഥ്വിക്കൊപ്പം കരീന കപൂറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഒന്നാണെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‌റെ ഭാഗമായി പൃഥ്വി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

ബോളിവുഡിനെ അപേക്ഷിച്ച് മലയാളത്തിലാണ് മികച്ച സിനിമകള്‍ ഉണ്ടാകുന്നതെന്നും അതിന്റെ കാരണമെന്താണെന്നുമുള്ള ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടി പലരുടെയും കൈയടി നേടി. മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്നുണ്ടെങ്കില്‍ അതിന്റെ റൈറ്റര്‍ പ്രധാന താരത്തെയാണ് ആദ്യം കോണ്‍ടാക്ട് ചെയ്യുന്നതെന്ന് പൃഥ്വി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഇപ്പോള്‍ ഞാന്‍ മലയാളത്തിലെ ഒരു തിരക്കഥാകൃത്താണെന്നും കരീന മോളിവുഡിലെ ഒരു നടിയാണെന്നും കരുതുക. എനിക്ക് അവരോട് ഒരു കഥ പറയണമെങ്കില്‍ ഞാന്‍ അവരെ കോണ്‍ടാക്ട് ചെയ്ത് ഇതുപോലെ എന്റെ ആവശ്യം അറിയിക്കും. കരീന അപ്പോള്‍ ‘ഈ മാസം ഞാന്‍ ട്രിപ്പിലാണ്. അടുത്ത മാസം ഇരിക്കാം’ എന്ന് പറയും. പിന്നീട് ഞങ്ങള്‍ കഥയെക്കുറിച്ച് ഡിസ്‌കസ് ചെയ്ത് ബാക്കി കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ് മോളിവുഡിലെ രീതി.

എന്നാല്‍, ഇവിടെ എങ്ങനെയാണെന്ന് ചോദിച്ചാല്‍, എനിക്ക് ഒരു കഥ സിനിമയാക്കണമെങ്കില്‍ ആദ്യം ഒരു ഏജന്‍സിയെ സമീപിക്കണം. അവരിലൂടെ ഏതെങ്കിലും ഒരു ആര്‍ട്ടിസ്റ്റിന്റെ മാനേജറുമായി സംസാരിക്കാന്‍ കഴിയും. പിന്നീട് അവരോട് കഥ പറഞ്ഞ്, അത് ആര്‍ട്ടിസ്റ്റിനോട് പറഞ്ഞ്, അവര്‍ക്ക് ഇഷ്ടമായ ശേഷം വീണ്ടും നെഗോസേഷ്യന് വേണ്ടി ഇരിക്കും. വല്ലാത്തൊരു കോര്‍പ്പറേറ്റ് രീതിയാണ് ഇവിടെ,’ പൃഥ്വിരാജ് പറയുന്നു.

താരത്തിന്റെ വാക്കുകളെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡിലെ ഇത്തരം കോര്‍പ്പറേറ്റ് രീതികളെ അവിടെ ചെന്ന് കളിയാക്കാന്‍ ചില്ലറ ധൈര്യം പോരെന്നാണ് കമന്റുകള്‍. സിനിമയെ വെറും കച്ചവടത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന ബോളിവുഡിനെ ഇങ്ങനെ പച്ചക്ക് വരച്ചുകാട്ടിയ ഡയലോഗ് അടുത്തൊന്നും കേട്ടിട്ടില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വ്യത്യസ്തമായി തിരക്കഥാകൃത്തുകള്‍ക്ക് ഒരുപാട് പ്രാധാന്യം നല്‍കുന്ന ഇന്‍ഡസ്ട്രിയാണ് മോളിവുഡെന്ന കാര്യം പൃഥ്വിയെപ്പോലൊരു സ്റ്റാര്‍ പറയുന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്നും കമന്റുകളുണ്ട്.

Content Highlight: Prithviraj’s words about corporate culture in Bollywood viral