കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വാഹനവ്യൂഹം കേരളത്തില്‍ വെച്ച് തടഞ്ഞ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കണ്ണൂരിലെത്തിയ യെദിയൂരപ്പയുടെ വാഹനവ്യൂഹമാണ് ഇവര്‍ തടഞ്ഞത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

നേരത്തേ മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ കര്‍ണാടക പൊലീസ് ഉത്തരവിട്ടത് ഏറെ വിവാദമായിരുന്നു.

രേഖാമൂലമുള്ള നിര്‍ദ്ദേശമാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്നത്.

നിരോധനാജ്ഞ നിലനിന്നിരുന്ന സമയത്താണ് ഇതു നല്‍കിയിട്ടുള്ളത്. മംഗളൂരുവില്‍ നടന്ന അക്രമ സംഭവങ്ങളുടെ പിന്നില്‍ മലയാളികളാണ് എന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണു പുതിയ നിര്‍ദ്ദേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായി വിദ്യാര്‍ത്ഥികളെ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് എത്തിക്കുകയായിരുന്നു.

മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.

അതിനിടെ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു. ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.