കൗശാബി: ഉത്തര്‍പ്രദേശിലെ കൗശാബി ജില്ലയില്‍ മുസ്‌ലിം പശു കച്ചവടക്കാരന് നേരെ അജ്ഞാതരുടെ ആക്രമണം. അഷ്‌റഫ് അലിക്ക് നേരെയാണ് ആക്രമണവും കവര്‍ച്ചയും നടന്നത്. ബന്ധുവീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന അദ്ദേഹത്തെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അഷ്‌റഫ് അലിയെ ഒരാള്‍ ബൈക്കില്‍ നിന്ന് തള്ളിയിടുന്നതായും തന്റെ ചെയ്തികള്‍ക്ക് പശ്ചാത്തപിക്കാന്‍ ആവര്‍ത്തിച്ച് ആജ്ഞാപിക്കുന്നതായും വീഡിയോയില്‍ കാണാം.

‘നീ ഇത്രയും സമ്പാദിക്കുന്നുണ്ടല്ലോ. എന്നിട്ട് ഞങ്ങള്‍ക്ക് മദ്യം പോലും വാങ്ങിത്തരാന്‍ പറ്റില്ലേ?,’ അക്രമികള്‍ ആക്രോശിച്ചതായി അലി പറഞ്ഞു. ജംദുവ പ്രദേശത്തിനടുത്തുള്ള കരാരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

മര്‍ദിച്ച് അലിയുടെ കയ്യില്‍ നിന്ന് 4,500 രൂപ മോഷ്ടിച്ച് കടന്ന് കളഞ്ഞതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തന്റെ പരാതി ലഭിച്ചിട്ടും യു.പി പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് കൊണ്ട് പൊലീസ് സുപ്രണ്ടിനെ സമീപിപ്പിച്ചിട്ടുണ്ടെന്നും അലി പറഞ്ഞു.

എന്നാല്‍ ഭാരതീയ നിയമസംഹിതയിലെ ശക്തമായ വകുപ്പുകള്‍ പ്രാകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വാദം.

 

Content Highlight: Attack on Muslim cattle trader in UP: Complaint alleges daylight robbery of cash.