ചെന്നൈ: വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ തുടരുന്ന നേതാക്കളുടെ കാല്‍തൊട്ട് വന്ദിക്കല്‍ ഇനി വേണ്ടെന്ന് ഡി.എം.കെ. കാല്‍ തൊട്ട് വന്ദിക്കുന്നത് പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കെതിരാണെന്നും ആത്മാഭിമാനത്തെ ഹനിക്കുന്ന പ്രവര്‍ത്തിയാണെന്നുമാണ് അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ഡി.എം.കെ പറയുന്നത്.

ഇനി മുതല്‍ നേതാവായ സ്റ്റാലിനെ കാല്‍ തൊട്ട് വന്ദിക്കുന്നതിന് പകരം സ്‌നേഹത്തോടെ വണക്കം മാത്രം പറഞ്ഞാല്‍ മതിയെന്നും പാര്‍ട്ടി തീരുമാനിച്ചു. നേതാക്കളെ ഹാരാര്‍പ്പണം ചെയ്യുന്ന രീതിയും ഒഴിവാക്കണമെന്ന് ഡി.എം.കെ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൂക്കള്‍ നേതാവിന് അര്‍പ്പിക്കുന്നതിന് പകരം പുസ്തകങ്ങള്‍ പൊതുവായനശാലകള്‍ക്ക് സമര്‍പ്പിച്ചാല്‍ മതിയെന്നാണ് നല്‍കിയിരിക്കുന്ന മറ്റൊരു പ്രധാന നിര്‍ദ്ദേശം. പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാവുമെന്നതിനാലാണ് ഈ നിര്‍ദ്ദേശം.

ALSO READ: രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ്; സുപ്രീംകോടതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ രണ്ടാമന്‍

അടിമത്വത്തിന്റെ പ്രതീകമായ കാല്‍ വന്ദിക്കല്‍ കളഞ്ഞ് നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരം നമുക്ക് ഉണ്ടാക്കാമെന്ന് അണികളോടായി ഡി.എം.കെ പറയുന്നു. നേരത്തെ എ.ഐ.എ.ഡി.എം.കെയില്‍ ജയലളിതയുടെ കാല് തൊട്ട് വന്ദിക്കുന്നതിനെ ഡി.എം.കെ വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് സ്റ്റാലിന്‍ ഡി.എം.കെയുടെ വര്‍ക്കിങ്ങ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. ഓഗസ്റ്റ് 28ന് ഡി.എം.കെ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത് സ്റ്റാലിന് വന്‍ സ്വീകരണം നല്‍കിയിരുന്നു.

ALSO READ: കിട്ടാക്കടങ്ങള്‍ക്കു കാരണം കോണ്‍ഗ്രസ്: “ഫോണ്‍-എ-ലോണ്‍ പദ്ധതി” സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും പ്രധാനമന്ത്രി

മാത്രമല്ല സ്വീകരണത്തിന്റെ ഇടയില്‍ അണികളില്‍ ചിലര്‍ സ്റ്റാലിന്റെ കാല്‍ തൊട്ട് വന്ദിച്ചിരുന്നു. ദ്രാവിഡ മുന്നേറ്റത്തിന്റെ മുഖമുദ്രകളായ സ്വാഭിമാനം, നീരിശ്വരവാദം എന്നിവയ്ക്ക് എതിരാണ് നേതാവിനെ കാല്‍ തൊട്ട് വന്ദിക്കുന്നതെന്നാണ് ഡി.എം.കെ പറയുന്നത്.

കൂടാതെ പാര്‍ട്ടി പരിപാടികള്‍ കാരണം ഗതാഗതം തടസപ്പെടുത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്, അനാവശ്യ ബാനറുകള്‍, ഫ്ളക്‌സുകള്‍ എന്നിവ ഒഴിവാക്കാനും അണികള്‍ക്ക് ഡി.എം.കെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

WATCH THIS VIDEO: