ആലപ്പുഴ: കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ ബി.ജെ.പി നേതാവിന് സസ്പെന്‍ഷന്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം സുജന്യ ഗോപി (42)യെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സുജന്യയെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ അധ്യക്ഷന്‍ സന്ദീപ് വചസ്പതി അറിയിച്ചു. ബി.ജെ.പി നേതാവിന്റെ പഞ്ചായത്ത് സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ മഹിള മോര്‍ച്ച നേതാവ് കൂടിയായ സുജന്യയും സഹായിയും നേരത്തെ അറസ്റ്റിലായിരുന്നു. സഹായിയായ സലീഷ് മോഹനാണ് അറസ്റ്റിലായത്.

മാര്‍ച്ച് 14ന് വാഴാര്‍മംഗലം സ്വദേശി വിനോദ് എന്ന യുവാവിന്റെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. ഭാര്യയെ ജോലി സ്ഥലത്ത് കൊണ്ടുപോയി മടങ്ങി വരവെയാണ് പേഴ്സ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ സലീഷിനാണ് വിനോദിന്റെ പേഴ്സ് ലഭിച്ചത്.

പിന്നാലെ ഇയാള്‍ സുജന്യയെ വിവരം അറിയിക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് മാന്നാര്‍, ബുധനൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലെ മൂന്ന് എ.ടി.എമ്മുകളില്‍ നിന്നായി 25,000 രൂപ പിന്‍വലിക്കുകയുമായിരുന്നു.

ഇതിന്റെ സി.സി.ടി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിരുന്നു. എ.ടി.എം കാര്‍ഡിനൊപ്പം എഴുതി സൂക്ഷിച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ പണം പിന്‍വലിച്ചത്.

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി ബാങ്കില്‍ നിന്ന് സന്ദേശം ലഭിച്ചതോടെ വിനോദ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത് എ.ടി.എം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Content Highlight: BJP leader suspended for defrauding money using stolen ATM card