Arun-Shouriന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണ് ബീഹാറില്‍ ബി.ജെ.പിക്കുണ്ടായ പരാജയത്തിന് ഉത്തരവാദികളെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. ഇപ്പോള്‍ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കകത്ത് “നിശബ്ദ നിസ്സഹകരണ നീക്കം” ശക്തിപ്പെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയും, അമിത് ഷായും, ജെയ്റ്റ്‌ലിയുമാണ് പരാജയത്തിന്റെ ഉത്തരവാദികള്‍. പാര്‍ട്ടിയിലേയോ സര്‍ക്കാരിലേയോ മറ്റൊരാള്‍ക്കും അതിന് ഉത്തരവാദികളല്ല. വാക്കുപാലിക്കപ്പെടാത്ത പഴയ വാഗ്ദാനങ്ങള്‍ കാരണം മോദി കേന്ദ്രീകൃത പ്രചരണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ വിഭജന തന്ത്രം തിരിച്ചടിയായെന്നും ഷൂരി കുറ്റപ്പെടുത്തി.

പ്രതിപക്ഷപാര്‍ട്ടികളെ പ്രകോപിപ്പിക്കുകയും മോദിക്കെതിരെ ശക്തമായൊരു ഒരു സഖ്യമുണ്ടാക്കുന്നതിന് അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്തതിന് അമിത്ഷായെയും ജെയ്റ്റ്‌ലിയേയും ഷൂരി കുറ്റപ്പെടുത്തി. ബീഹാര്‍ പ്രചരണം ആകെ പരാജയമായിരുന്നുവെന്നും ഷൂരി പറഞ്ഞു. പരാജയത്തിന്റെ ഫലമെന്നോണം ഇവര്‍ക്കെതിരെ പാര്‍ട്ടികകത്ത് തന്നെ ഒരു നിശബ്ദ നിസ്സഹകരണ നീക്കം ശക്തിപ്പെടുമെന്നും ഷൂരി കൂട്ടിച്ചേര്‍ത്തു