ന്യൂദല്‍ഹി: രാജ്യത്ത് മതേതരത്വം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നിച്ചു പോരാടുമെന്ന് ദല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സാംസ്‌കാരിക മേഖലയിലെ വര്‍ഗീയ ശക്തികളുടെ അധിനിവേശം കൂട്ടായി ചെറുക്കുമെന്ന പിണറായി വിജയനും പറഞ്ഞു.

ദല്‍ഹിയില്‍ കേരള-ദല്‍ഹി സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ള പൈതൃകോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായിയും കെജ്‌രിവാളും.

രാജ്യത്ത് ഭീതിജനകമായ അന്തരീക്ഷമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഈ സ്ഥിതി മാറണം. അതിനുള്ള പോരാട്ടത്തില്‍ സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. നല്ല തുടക്കമാണ് ഉണ്ടായത്. ഇതു തുടരണമെന്നാണ് ആഗ്രഹമെന്നും കെജ്‌രിവാള്‍ പറഞ്ഞു.


Read more:  ‘ലൗ ജിഹാദ്’ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ കണ്ടുപിടിച്ച വാക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


ദല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രം കാണിക്കുന്ന ക്രൂരതയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പിണറായി പറഞ്ഞു. ദല്‍ഹി സര്‍ക്കാരിനെ കേന്ദ്രം ഒരു സര്‍ക്കാരായി പോലും കരുതുന്നില്ലെന്ന് പിണറായി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രം. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ബി.ജെ.പിക്കെതിരെ പോരാടാന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ബി.ജെ.പിയിലേക്ക് പോകുന്നത് ദല്‍ഹിയിലും കണ്ടു. ബി.ജെ.പിക്കെതിരെ പോരാടണമെങ്കില്‍ മതനിരപേക്ഷ കക്ഷികള്‍ ശക്തിപ്പെടണം. ഇതുതന്നെയാണ് സി.പി.ഐ .എം നേരത്തെയും പറഞ്ഞിട്ടുള്ളതെന്നും പിണറായി പറഞ്ഞു.