തിരുവനന്തപുരം:  കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പിയുടെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. നാല് തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. ക്രൈം ഡിറ്റാച്ച്‌മെന്റ് അസി.കമ്മീഷണര്‍ കെ.ഇ ബൈജുവിനാണ് നോട്ടീസ് അയച്ചത്.[]

സുധാകരന്‍ അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു.
സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടുവെന്ന കെ. സുധാകരന്റെ വെളിപ്പെടുത്തലാണ് കേസിനാധാരം. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണയോഗത്തിലാണ് ജയരാജന്‍ ഇക്കാര്യം പ്രസംഗിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. കുറ്റകൃത്യം മറച്ചു വച്ചതിനെതിരെ ഐ.പി.സി 120, 202 വകുപ്പുകള്‍ പ്രകാരമാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 21 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയെ അട്ടിമറിക്കാന്‍ സുപ്രീംകോടതിയിലെ ഒരു ജഡ്ജി ബാര്‍ ഉടമകളില്‍ നിന്നും 21 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ പിന്നീട് പ്രത്യേകദൂതനെ അയച്ച് വീണ്ടുമൊരു 15ലക്ഷം കൂടി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.