കൊവിഡിന് ശേഷം തിയേറ്ററില്‍ എത്തി വലിയ വിജയമായ മലയാള ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഒപ്പം കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ഹൃദയത്തില്‍ അഭിനയിച്ചിരുന്നു.

അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെയായിരുന്നു ഈ സിനിമയുടെ കഥ പറഞ്ഞത്. പ്രണവ് മോഹന്‍ലാല്‍ ആണ് അരുണായി എത്തിയത്. എന്തുകൊണ്ടായിരുന്നു പ്രണവിനെ ഹൃദയത്തിലേക്ക് കൊണ്ടുവന്നതെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്നസെന്‍സ് എന്നുപറയുന്ന ഒരു ക്വാളിറ്റിയുണ്ടല്ലോ. അത് എല്ലാ ആക്ടേഴ്‌സിന്റെയും കണ്ണില്‍ നമുക്ക് കാണാന്‍ പറ്റില്ല. ചില ആക്ടേഴ്‌സിന് സ്‌ക്രീനിലൂടെ നമ്മുടെയുള്ളില്‍ വികാരങ്ങള്‍ പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റും.

ഇപ്പോള്‍ ലാല്‍ അങ്കിളിനെ എത്ര വര്‍ഷമായിട്ട് കാണുകയാണെങ്കിലും അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു കുറുമ്പും ഒരു നിഷ്‌ക്കളങ്കതയും ഒക്കെയുള്ളതുപോലെ എപ്പോഴും എനിക്ക് ഫീല്‍ ചെയ്യാറുണ്ട്. അപ്പുവിന് അതേ കണ്ണാണ് കിട്ടിയിട്ടുള്ളത്.

ഹൃദയം സിനിമയില്‍ ശരിക്കും പറഞ്ഞാല്‍ ലീഡ് ക്യാരക്ടറിന്റെ പെര്‍ഫോമന്‍സും ഇമോഷന്‍സും കറക്ടായിട്ട് ആളുകള്‍ക്ക് കിട്ടിയാലേ ഈ സിനിമ നിലനില്‍ക്കുള്ളൂ. അപ്പോള്‍ അങ്ങനെയുള്ള ഫേസും ഫീച്ചേഴ്‌സും അത്തരം കണ്ണുകളൊക്കെയുള്ള ആളാണെങ്കിലേ വര്‍ക്കാകുയുള്ളൂ.

അപ്പു ചെയ്താല്‍ നന്നായിരിക്കുമെന്ന ചിന്തയിലേക്ക് വന്നത് അതുകൊണ്ടാണ്. ആദ്യം കണ്ടപ്പോഴും എനിക്ക് ആ ഫീലുണ്ടായിരുന്നു. ഓവര്‍ ഓള്‍ പെര്‍ഫോമന്‍സല്ല. ചില ഏരിയാസില്‍ നമുക്ക് ചില സ്പാര്‍ക്ക് ഫീല്‍ ചെയ്യുമല്ലോ,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Vineeth Sreenivasan Talks About Pranav Mohanlal