taslimaന്യൂദല്‍ഹി: ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ബോളിവുഡ് താരം ആമിര്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരായി തന്റെ പേരില്‍ പരക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന്‍.

വിഡ്ഡിത്തം എന്നാണ്  തസ്ലീമ ഇതിനെ പറയുന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് തന്റെ പേരില്‍ പ്രചരിക്കുന്നത്. ഏതോ ദുഷ്ടരാണ് ഈ പ്രസ്താവന തന്റെ വായില്‍ തിരുകിയതെന്ന് തസ്ലീമ ട്വിറ്ററില്‍ കുറിച്ചു.

ആമിര്‍ ഖാന്‍, താങ്കള്‍ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ച് ചെയ്ത് പികെ എന്ന ചിത്രം 300 കോടിയാണ് നേടിയെടുത്തത്. പാകിസ്താനിലോ, ബഗ്ലാദേശിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും മുസ്ലിം രാജ്യത്തോ ആണ് ഈ സിനിമ നിര്‍മ്മിച്ചിരുന്നതെങ്കില്‍ താങ്കള്‍ തുറുങ്കിലടക്കപ്പെട്ടേനെ. എന്നിട്ടും ഇപ്പോഴും ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് താങ്കള്‍ പറയുകയാണോ”  ഇങ്ങനെയായിരുന്നു തസ്ലീമ നസ്രിന്റെ പേരില്‍ പ്രചരിച്ച വ്യാജ പോസ്റ്റ്.

ലോകത്ത് എല്ലായിടത്തും അസഹിഷ്ണുത കൂടുതലായോ കുറവായോ ഉണ്ടാകാമെന്നും എന്നാല്‍ സെലിബ്രിറ്റിയായ ആമിര്‍ഖാനും കുടുംബത്തിനും സുരക്ഷിതമായി താമസിക്കാന്‍ പറ്റിയ രാജ്യം തന്നെയാണ് ഇന്ത്യയെന്നും തസ്ലീമ ട്വിറ്ററില്‍ കുറിക്കുന്നുണ്ട്.

ട്വിറ്ററില്‍ നിരവധി പേരാണ് ഈ വിഷയത്തില്‍ തസ്ലീമയോട് വിശദീകരണം ചോദിക്കുന്നത്. അവര്‍ക്കായുള്ള മറുപടിയിലാണ് ഇക്കാര്യം ഇവര്‍ വ്യക്തമാക്കിയത്.