[] പനാജി:സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഇതോടെ ഡിസംബര്‍ 11 വരെയായി തേജ്പാലിന്റെ റിമാന്‍ഡ് കാലാവധി നീളും.

എട്ട് ദിവസത്തേക്ക് കൂടി തേജ്പാലിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

നവംബര്‍ 30 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് ശേഷം ആറ് ദിവസത്തേക്ക് നല്‍കിയിരുന്ന റിമാന്‍ഡ് കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി നീട്ടി്ക്കിട്ടുന്നതിന് ഗോവ പോലീസ് ഇപേക്ഷിച്ചത്.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും വേണ്ടിയാണ് പോലീസ് കസ്റ്റഡി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടത്. നേരത്തെ  സംഭവം നടന്ന ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ തേജ്പാലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഇതിനിടെ തേജ്പാലിനെ ഗോവ മെഡിക്കല്‍ കോളേജില്‍ ഡി.എന്‍.എ പൊട്ടെന്‍സി പരിശോധനക്ക് വിധേയനാക്കി.

ബലാത്സംഗം, സ്ത്രീകളുടെ മാന്യത ലംഘിക്കല്‍ എന്നീ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ഗോവ പോലീസ് ചുമത്തിയിരിക്കുന്നത്. തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പനാജി സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.