സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളിലൊന്നാണ്. ആഗോള ബോക്സ് ഓഫീസിൽ 340 കോടിയിലധികം രൂപ നേടിയ ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 191 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം എങ്ങനെ ഷൂട്ട് ചെയ്‌തെന്നും അത് പിന്നീട് മാറ്റി ഷൂട്ട് ചെയ്യേണ്ടി വന്നതിനെ കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോൾ സൂര്യ. ദി ഹോളിവുഡ് റിപ്പോർട്ടർ ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘കറുപ്പ്’ സിനിമയിലെ ക്ലൈമാക്സ് വളരെ റിസ്കുള്ള ഒരു രംഗമായിരുന്നു. അതിലെ ബോഡി ലാംഗ്വേജും ആ എനർജിയും ശരിയായി വന്നില്ലെങ്കിൽ അത് പൂർണമായും പാളിപ്പോകാൻ സാധ്യതയുള്ള ഒന്നായിരുന്നു. ഇതുപോലൊരു പെർഫോമൻസ് മുമ്പ് മറ്റൊരു നടൻ ചെയ്തിരിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് അതിനോട് അടുത്തുനിൽക്കുന്ന ഒരു പെർഫോമൻസ് വീണ്ടും ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് താരം പറഞ്ഞു.
“ആദ്യം കറുപ്പിന്റെ ക്ലൈമാക്സ് അങ്ങനെയായിരുന്നില്ല. ‘വിശ്വനാഥൻ ആൻഡ് സൺസ്’ സിനിമയുടെ ഷൂട്ടിലായിരുന്നു ഞാൻ. അപ്പോൾ സംവിധായകൻ ബാലാജി സാർ വിളിച്ച്, ‘ക്ലൈമാക്സിൽ ഞാൻ തൃപ്തനല്ല. ഒരു പുതിയ ഐഡിയയുണ്ട്, അത് ചെയ്യാമോ?’ എന്ന് ചോദിച്ചു. അപ്പോഴേക്കും ‘കറുപ്പ്’ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ആറുമാസമായിരുന്നു. എഡിറ്റും ഏകദേശം പൂർത്തിയായ സമയമായിരുന്നു. എന്നിട്ടും രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ ഹൈദരാബാദിൽ നിന്ന് ചെന്നൈയിലെത്തിയിട്ടാണ് പുതിയ ക്ലൈമാക്സ് ചിത്രീകരിച്ചത്,’ താരം പറഞ്ഞു.
“ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്ക് പിന്നിൽ കറുപ്പ് സ്വാമിയുടെ ഒരു പ്രതിമ ഉണ്ടായിരുന്നു. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ഞാൻ ആ പ്രതിമയ്ക്ക് മുന്നിൽ പ്രാർഥിച്ചു. ‘എന്നെ വഴിനടത്തണം, എന്നെ നയിക്കണം’ എന്ന് മനസ്സിൽ പറഞ്ഞു. ആ നിമിഷം എനിക്ക് വലിയ ആത്മവിശ്വാസമാണ് അത് നൽകിയത് എന്നും സൂര്യ പറഞ്ഞു.
സൂര്യ.Photo:Screengeab/ Youtube.com
‘ദക്ഷിണേന്ത്യയിൽ ‘കുലദൈവം’ എന്ന വിശ്വാസം വളരെ ശക്തമാണ്. ഉത്സവസമയങ്ങളിൽ ദൈവം ശരീരത്തിൽ പ്രേവേശിക്കുന്നതായി വിശ്വസിച്ച് ആളുകൾ പെരുമാറുന്ന നിരവധി വീഡിയോകൾ ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ട്. സാധാരണ മനുഷ്യനിൽ നിന്ന് ദൈവികമായൊരു ഭാവത്തിലേക്ക് അവർ മാറുന്നതുപോലുള്ള ശരീരഭാഷയും വികാരപ്രകടനങ്ങളുമാണ് ഞാൻ ശ്രദ്ധിച്ചത്. ആ വീഡിയോകളിൽ നിന്ന് ലഭിച്ച പ്രചോദനമാണ് ക്ലൈമാക്സ് രംഗത്തിലെ നൃത്തത്തിലും അഭിനയത്തിലും ഉൾപ്പെടുത്താൻ ഞാൻ ശ്രമിച്ചത്,’സൂര്യ കൂട്ടിച്ചേർത്തു.