റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെക്കുന്നെന്ന് സൗദി അറേബ്യ. താല്‍ക്കാലികമായാണ് നിരോധനം. സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഉംറ നിര്‍ത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കി.

കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഉംറയില്‍ പങ്കെടുക്കുന്നതിനും മദീനയില്‍ എത്തുന്നതിനും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പൂര്‍ണമായും നിര്‍ത്തിവെക്കുന്നതായി ഭരണകൂടം അറിയിച്ചത്.

കൊറോണ പടരുന്നത് തടയാനും പ്രതിരോധിക്കാനുമുള്ള ആഗോള ശ്രമങ്ങളെയും ലോകാരോഗ്യ സംഘടന അടക്കമുള്ളവയുടെ താല്‍പര്യങ്ങളെയും പരിഗണിച്ചാണ് തീരുമാനം.

അതേസമയം, ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരമ്പരാഗത ഹോളി ആഘോഷങ്ങള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കെല്ലെന്ന്‍ രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കൊവിഡ് 19 നെ തുരത്താന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ ദല്‍ഹിയിലെ സ്‌കൂളുകള്‍ മുന്‍കരുതലുകള്‍ സ്വീകരണിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതുവരെ 28 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്ള ഐടിബിപി ക്യാപിലേക്ക് മാറ്റി.