വാഷിങ്ടണ്‍: ഭൂഖണ്ഡങ്ങളുടെ യഥാര്‍ത്ഥ വലിപ്പം കൂടുതല്‍ കൃത്യമായി രേഖപ്പെടുത്തുന്ന തരത്തില്‍ ലോക ഭൂപടം തയ്യാറാക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് യു.എന്‍ പൊതുസഭയുടെ അംഗീകാരം. ഭൂപടം തയ്യാറാക്കാനായി പതിനാറാം നൂറ്റാണ്ട് മുതല്‍ ഉപയോഗിക്കുന്ന മെര്‍ക്കാറ്റര്‍ പ്രൊജക്ഷന്‍ ഒഴിവാക്കി പുതിയ പ്രൊജക്ഷന്‍ രീതി ഉപയോഗിക്കാനാണ് ഐക്യരാഷ്ട്ര സഭ ഇന്നലെ (സെപ്തംബര്‍ നാാല്, വെള്ളി) അംഗീകാരം നല്‍കിയത്.

ആഫ്രിക്കന്‍ രാജ്യമായ ടോഗോ ആണ് ഭൂപടത്തിന്റെ പ്രൊജക്ഷന്‍ രീതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ആഫ്രിക്കന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ പിന്തുണയും പ്രമേയത്തിനുണ്ടായിരുന്നു.

164 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. എസ്റ്റോണിയ, ജോര്‍ജിയ, ലിത്വാനിയ, മോള്‍ഡോവ, സെര്‍ബിയ, ഉക്രെയ്ന്‍ എന്നീ ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യു.എസ് മാത്രം പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

നിലവില്‍ മെര്‍ക്കാറ്റര്‍ പ്രൊജക്ഷന്‍ വഴിയാണ് ഭൂപടം നിര്‍മിക്കുന്നത്. ഇത് പ്രകാരം ഭൂമിയുടെ ധ്രുവങ്ങളോട് അടുത്ത പ്രദേശങ്ങള്‍ കൂടുതല്‍ വലുതായും ഭൂമധ്യ രേഖയോട് ചേര്‍ന്ന പ്രദേശങ്ങള്‍ കൂടുതല്‍ ചെറുതായുമാണ് ഭൂപടങ്ങളില്‍ രേഖപ്പെടുത്തുക. ഇതിന് പകരം ഭൂപ്രദേശങ്ങളെ ആനുപാതിക വലിപ്പത്തില്‍ മാപ്പില്‍ രേഖപ്പെടുത്തുന്നതിനുള്ള പുതിയ പ്രൊജക്ഷന്‍ രീതി ഉപയോഗിക്കാനാണ് പ്രമേയത്തില്‍ നിര്‍ദേശിക്കുന്നത്.

ഈക്വല്‍ എര്‍ത്ത് കാര്‍ട്ടോഗ്രാഫിക് പ്രൊജക്ഷന്‍ എന്ന പേരിലുള്ള ഒരു പുതിയ പ്രൊജക്ഷന്‍ രീതി ഉപയോഗിക്കാനാണ് പ്രമേയത്തില്‍ നിര്‍ദേശിക്കുന്നത്. ഭൂപടത്തില്‍ ലോകത്തിന്റെ പ്രാതിനിധ്യപരമായ കൃത്യത മെച്ചപ്പെടുത്താന്‍ പുതിയ പ്രൊജക്ഷന്‍ സഹായിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

നിലവിലെ മെര്‍ക്കാറ്റര്‍ പ്രൊജക്ഷന്‍ 1569 മുതല്‍ ഭൂപട നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. മെര്‍ക്കാറ്റര്‍ പ്രൊജക്ഷന്‍ വഴി നിര്‍മിച്ച നിലവിലെ ലോക ഭൂപടങ്ങളില്‍ ആഫ്രിക്കക്കും ഗ്രീന്‍ലാന്‍ഡ് ദ്വീപിനും ഏതാണ്ട് ഒരേ വലിപ്പമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനേക്കാള്‍ 14 മടങ്ങ് വലിപ്പം ആഫ്രിക്കക്കുണ്ട്. ഇത്തരത്തില്‍ ആനുപാതികമായല്ലാതെ പ്രദേശങ്ങളെ രേഖപ്പെടുത്തുന്നു എന്നതിനാല്‍ മെര്‍ക്കാറ്റര്‍ പ്രൊജക്ഷനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

ആനുപാതികമല്ലാത്ത തരത്തില്‍ ആഫ്രിക്കയെയും തെക്കെ അമേരിക്കയെയും ചെറുതാക്കിയും യൂറോപ്പിനെയും വടക്കേ അമേരിക്കയെയും വലുതാക്കിയുമാണ് മെര്‍ക്കാറ്റര്‍ പ്രൊജക്ഷന്‍ പ്രകാരമുള്ള മാപ്പുകളില്‍ കാണിക്കുന്നത്. ഈക്വല്‍ എര്‍ത്ത് കാര്‍ട്ടോഗ്രാഫിക് പ്രൊജക്ഷന്‍ വഴി എല്ലാ ഭൂപ്രദേശങ്ങളെയും യഥാര്‍ത്ഥ വലിപ്പത്തിന് ആനുപാതികമായി ഭൂപടത്തില്‍ രേഖപ്പെടുത്താനാകും എന്ന് ടോഗോയുടെ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമേയത്തെ തള്ളുന്നതായി യു.എസ് പ്രതികരിച്ചു. ഇത്തരം നീക്കങ്ങള്‍ യു.എന്നിന്റെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാവുന്നെന്ന ആരോപണവും യു.എസ് ഉന്നയിച്ചു. ഇത് ഒരു പ്രത്യയശാസ്ത്രപരമായ നീക്കമാണെന്നും വോട്ടെടുപ്പിന് മുമ്പ് യു.എസ് പ്രതിനിധി ഫെറന്‍സെവിച്ച് പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഈക്വല്‍ എര്‍ത്ത് പ്രൊജക്ഷന് 54 അംഗ രാജ്യങ്ങളുടെ പിന്തുണയോടെ ആഫ്രിക്കന്‍ യൂണിയന്‍ അംഗീകാരം നല്‍കിയിരുന്നു. മെര്‍ക്കേറ്റര്‍ പ്രൊജക്ഷന്‍ ഉപേക്ഷിക്കുമെന്ന് പ്രമേയം അവതരിപ്പിച്ച ദിവസം ഫ്രാന്‍സ് പ്രഖ്യാപിച്ചിരുന്നു.

കറക്ട് ദ മാപ്പ് എന്ന പേരില്‍ പുതിയ പ്രൊജക്ഷന് വേണ്ടി ഒരു ഓണ്‍ലൈന്‍ ക്യാമ്പയിനും സജീവമായിരുന്നു. യു.എസ്, ചൈന, ഇന്ത്യ, ജപ്പാന്‍, മെക്‌സികോ എന്നീ രാജ്യങ്ങളെയും യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്നത്രയും വ്യാപ്തി ആഫ്രിക്കയ്ക്ക് ഉണ്ടെന്നും എന്നാല്‍ നിലവിലെ ഭൂപടങ്ങള്‍ കണ്ടാല്‍ അക്കാര്യം വ്യക്തമാകില്ലെന്നും കറക്ട് ദ മാപ്പ് ക്യാമ്പയിന്‍ ചൂണ്ടിക്കാട്ടുന്നു.

ന്യായമായ ഒരു ലോകം ആരംഭിക്കുന്നത് ന്യായമായ ഒരു ഭൂപടത്തോടെയാണെന്ന് ടോഗോളീസ് വിദേശകാര്യ മന്ത്രി റോബര്‍ട്ട് ഡസ്സി വെള്ളിയാഴ്ചത്തെ യു.എന്‍ വോട്ടെടുപ്പിന് മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു ഭൂപടം ഒരിക്കലും നിഷ്പക്ഷമല്ല എന്ന് നേരത്തെ ഒരു യു.എന്‍ ബ്രീഫിങ്ങില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഭൂപടം ധാരണകളെ രൂപപ്പെടുത്തുന്നു. ജനങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സ്ഥാനം എങ്ങനെ മനസ്സിലാക്കപ്പെടുന്നു എന്നതിനെ അത് സ്വാധീനിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: UN adopts new world map Projection; US vote against it