സ്പാനിഷ് ടീമിനെ രണ്ടാം ലോക കിരീടത്തിലേക്ക് നയിച്ച മുഖ്യ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെ 2030 വരെ ടീമിന്റെ പരിശീലകനായി തുടരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലൂയിസ് ഡി ലാ ഫ്യൂന്റെക്ക് ടീമിനൊപ്പം 2028 വരെയാണ് കരാറുള്ളത്. രണ്ട് വര്‍ഷം കൂടി പരിശീലകന്റെ കരാര്‍ നീട്ടാനാണ് നീക്കം.

2030ല്‍ നടക്കുന്ന ലോകകപ്പിലും സ്പാനിഷ് ടീമിനെ മുന്നില്‍ നിന്നും നയിക്കാന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി അതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ യുവനിരയുടെ കരുത്തുമായി ഫ്യൂന്റെയുടെ സംഘമെത്തുമ്പോള്‍ മൂന്നാം ലോക കിരീടമായിരിക്കും സ്പാനിഷ് ടീം ലക്ഷ്യം വെക്കുക.

2026 ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്തിയായിരുന്നു സ്‌പെയ്ന്‍ ലോക ചാമ്പ്യന്മാരായിരുന്നത്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ അര്‍ജന്റീനയെ ഒരു ഗോളിന് കീഴടക്കിയായിരുന്നു സ്പാനിഷ് പട വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. 2010ലായിരുന്നു സ്‌പെയ്ന്‍ ആദ്യമായി ലോക കിരീടം ചൂടിയത്.

പ്രതിരോധത്തിന്റെ കരുത്തുമായാണ് സ്‌പെയ്ന്‍ രണ്ടാം ലോക കിരീടം ചൂടിയത്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രമാണ് സ്പാനിഷ് പട വഴങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം മാത്രമാണ് ലാ റോജയുടെ പോസ്റ്റിലേക്ക് പന്തെത്തിച്ചത്. ഈ ലോകകപ്പില്‍ സ്‌പെയ്ന്‍ ഒരു മിനിട്ട് പോലും പുറകോട്ട് പോയിട്ടില്ലെന്നതും എടുത്തു പറയണം.

സ്‌പെയ്‌നിന് മുമ്പ് ഇറ്റലിയും ജര്‍മനിയും മാത്രമാണ് ഇത്തരത്തിലൊരു ആധിപത്യവുമായി ലോക കിരീടം നേടിയിട്ടുള്ളൂ. ലോകകപ്പില്‍ ഒരു മിനിട്ട് പോലും പുറകില്‍ പോവാതെ ആദ്യമായി കിരീടം നേടിയത് ഇറ്റലിയാണ്. 1938ലായിരുന്നു അസൂറിപ്പടയുടെ നേട്ടം.

പിന്നീട് 1982ല്‍ ഇറ്റലി വീണ്ടും ഈ നേട്ടം ആവര്‍ത്തിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1990ല്‍ ജര്‍മനിയും ഇത്തരത്തില്‍ കിരീടം സ്വന്തമാക്കി. അഞ്ച് ലോക കിരീടം നേടിയ സാക്ഷാല്‍ ബ്രസീലിന് പോലും സാധിക്കാത്ത നേട്ടമായിരുന്നു ഫ്യൂന്റെയുടെ യുവനിര നേടിയെടുത്തത്.

ഈ കിരീട നേട്ടത്തിന് പിന്നാലെ ഒന്നിലധികം ലോക കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയിലും ലാ ഫ്യൂന്റെയുടെ സംഘം ഇടം നേടുകയും ചെയ്തു. ബ്രസീല്‍, ജര്‍മനി, അര്‍ജന്റീന, ഇറ്റലി, ഫ്രാന്‍സ് എന്നീ ടീമുകളാണ് ഒന്നിലധികം ലോകകപ്പ് നേടിയിട്ടുള്ളത്.

 

Content Highlight: Reports says Luis de la Fuente will continue as Spain’s coach until 2030