ലീഗ് വണ്ണില്‍ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍. ബ്രസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് പാരീസ് ഈ സീസണിലെ ആദ്യ വിജയം കൈപ്പിടിയിലാക്കിയത്.

സ്പാനിഷ് സൂപ്പര്‍താരം ഫെറാന്‍ ടോറസിന്റെ കരുത്തിലാണ് ഫ്രഞ്ച് ക്ലബ്ബിന്റെ വിജയം. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നും ഈ സീസണില്‍ ഫ്രഞ്ച് ക്ലബ്ബിലേക്ക് കൂടുമാറിയ ടോറസ് അവിശ്വസനീയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഹാട്രിക് അടക്കം ആറ് ഗോളുകള്‍ നേടിയാണ് ടോറസ് തിളങ്ങി നില്‍ക്കുന്നത്. പി.എസ്.ജിയുടെ ചരിത്രത്തില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും ടോറസ് സ്വന്തമാക്കി. ഈ നേട്ടത്തില്‍ സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനൊപ്പമാണ് ടോറസ്.

മുന്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെ മറികടന്നുകൊണ്ടാണ് ടോറസ് ഈ നേട്ടം കൈപ്പിടിയിലാക്കിയത്. നെയ്മര്‍ പി.എസ്.ജിക്ക് വേണ്ടി ആദ്യ അഞ്ച് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ക്കായിരുന്നു നേടിയിരുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടിയും ടോറസ് കരുത്തുകാട്ടിയിരുന്നു. സ്ലോവാക്യന്‍ ടീം എസ്.കെ സ്ലോവാന്‍ ബ്രാറ്റിസ്ലാവയ്‌ക്കെതിരെയായിരുന്നു ടോറസിന്റെ ഹാട്രിക് നേട്ടം. മത്സരത്തില്‍ ടോറസിന്റെ ഹാട്രിക് കരുത്തില്‍ ഒന്നിനെതിരെ ആറ് ഗോളിനാണ് പി.എസ്.ജി വിജയിച്ചത്.

ഈ ഹാട്രിക്കിന് പിന്നാലെ ഒരു ചരിത്രനേട്ടവും ടോറസ് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പി.എസ്.ജിക്ക് വേണ്ടി ഹാട്രിക് നേടുന്ന ആദ്യ താരമായാണ് ടോറസ് മാറിയത്.

50 മില്യണ്‍ യൂറോക്കാണ് ടോറസിനെ പി.എസ്.ജി സ്വന്തമാക്കിയത്. നാല് വര്‍ഷത്തോളം ബാഴ്‌സയില്‍ പന്തുതട്ടിയാണ് താരം പാരീസിലേക്ക് കൂടുമാറിത്.

അഞ്ച് വര്‍ഷത്തെ കരാറിലാണ് ടോറസ് പി.എസ്.ജിയില്‍ എത്തിയത്. വരും മത്സരങ്ങളിലും ടോറസിന്റെ ബൂട്ടുകളില്‍ നിന്നും ഗോളുകള്‍ പിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഫ്രഞ്ച് ലീഗില്‍ ഏഴാം സ്ഥാനത്താണ് പി.എസ്.ജി. നാല് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി അഞ്ച് പോയിന്റാണ് പാരീസിന്റെ അക്കൗണ്ടിലുള്ളത്. സെപ്റ്റംബര്‍ 21ന് ഒളിംപിക് ഡി മാര്‍സെയില്ലേക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

 

Content Highlight: Ferran Torres create a huge record for PSG