pak

ഇസ്‌ലാമാബാദ്: പാക് മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്നും മോയിന്‍ ഖാനെ പാക് ക്രിക്കറ്റ് ബോര്‍ഡ് നീക്കി. പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍, മുന്‍ ക്യാപ്റ്റന്‍ വസീം ബാരി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് മോയിന്‍ ഖാനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.

നേരത്തെ ലോകകപ്പ് മത്‌സരത്തിനിടെ മോയിന്‍ ഖാന്‍ ന്യൂസിലാന്‍ഡിലെ ചൂതാട്ട കേന്ദ്രം സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നീക്കിയത്.  പാകിസ്ഥാന്‍ വിന്‍ഡീസിനെതിരെ പരാജയപ്പെട്ടതിന്റെ തലേന്നായിരുന്നു മോയിന്‍ ഖാന്റെ വിവാദ സന്ദര്‍ശനം ഉണ്ടായിരുന്നത്.

ഇന്ന് നടന്ന പി.സി.ബി യോഗത്തില്‍ പുതിയ ഏകദിന ക്യാപ്്റ്റനെ തീരുമാനിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകളുണ്ടായി. വിക്കറ്റ് കീപ്പറായ സര്‍ഫ്രാസ് അഹമ്മദ്, അസ്ഹര്‍ അലി, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവരുടെ പേരുകളാണ് യോഗത്തില്‍ ഉയര്‍ന്നത്. ടീം ക്യാപ്റ്റനായിരുന്ന മിസ്ബാഹുല്‍ ഹഖ് ഇക്കഴിഞ്ഞ ലോകകപ്പോട് കൂടെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.