ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്; 15 ഓഫീസുകള്‍ പൂട്ടി, സംയുക്ത സംരംഭങ്ങളും അവസാനിപ്പിച്ചെന്ന് റിപ്പോര്‍ട്ട്‌
World
ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്; 15 ഓഫീസുകള്‍ പൂട്ടി, സംയുക്ത സംരംഭങ്ങളും അവസാനിപ്പിച്ചെന്ന് റിപ്പോര്‍ട്ട്‌
റെന്വര്‍ പി
Friday, 14th August 2026, 7:37 pm

ബെയ്ജിങ്: ചൈനയില്‍ നിന്ന് മൈക്രോസോഫ്റ്റ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പിന്‍വാങ്ങാനൊരുങ്ങിയേക്കുമെന്ന് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൈക്രോസോഫ്റ്റ് ചൈനയിലുള്ള 15ലധികം ബ്രാഞ്ച് ഓഫീസുകളും സംയുക്ത സംരംഭങ്ങളും അവസാനിപ്പിട്ടുണ്ട്. ചൈനയില്‍ തങ്ങളുടെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും ഈ വര്‍ഷം ഈ നീക്കങ്ങളുട വേഗം മൈക്രോസോഫ്റ്റ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ചൈന വിടാനുള്ള പദ്ധതി ഇപ്പോള്‍ മൈക്രോസോഫ്റ്റിനില്ല എന്ന് കമ്പനിയുടെ ഒരു വക്താവ് തങ്ങളോട് പറഞ്ഞതായും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് വിപണിയോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത തുടരുമെന്നും ആ വക്താവ് പറയുന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കമ്പനിയുടെ കോര്‍പറേറ്റ് ഫയലിങ്ങുകള്‍ പരിശോധിച്ചപ്പോഴാണ് ചൈനയില്‍ മൈക്രോസോഫ്റ്റിന്റെ 15 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയതായും സംയുക്ത സംരംഭ അവസാനിപ്പിച്ചതായും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടച്ചുപൂട്ടല്‍ കാരണം 2000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.

ചൈനയില്‍ നിന്ന് പിന്‍വാങ്ങാനുള്ള നീക്കങ്ങളുടെ ഭാഗമാണ് അടച്ചുപൂട്ടലെന്നാണ് മൈക്രോസോഫ്റ്റില്‍ നിന്നുള്ള വ്യക്തികളില്‍ ഈ നീക്കങ്ങളെ വിശേഷിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം അടച്ചുപൂട്ടലുകളുടെ വേഗം മൈക്രോസോഫ്റ്റ് വര്‍ധിപ്പിച്ചതായും റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൗമരാഷ്ട്രീയപരമായ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന കാര്യം മൈക്രോസോഫ്റ്റ് 2023ല്‍ പരിഗണിച്ചിരുന്നു. തങ്ങളുടെ ആകെ വരുമാനത്തിന്റെ ഒന്നര ശതമാനം മാത്രമാണ് ചൈനയില്‍നിന്നുള്ളതെന്ന് മൈക്രോസോഫ്റ്റ് 2024ല്‍ വ്യക്തമാക്കിയിരുന്നു.

ചൈന-യു.എസ് ബന്ധം വഷളായതും ചൈനയിലെ മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായാണ് വിവരം. തദ്ദേശീയമായി നിര്‍മിച്ച സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതിനെ 2017 മുതല്‍ ചൈന പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് മൈക്രോസോഫ്റ്റ് ഓഫീസിന്റെയും വിന്‍ഡോസിന്റെയും രാജ്യത്തെ വില്‍പ്പനയെ ബാധിച്ചിരുന്നു. ചൈനയിലേക്കുള്ള സാങ്കേതിക വിദ്യാ കയറ്റുമതിക്കെതിരായവ അടക്കമുള്ള യു.എസ് നിയന്ത്രണങ്ങള്‍ ചൈനയില്‍ മെക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത ബിസിനസുകള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങളെ ബാധിച്ചെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ടിക്ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് പോലുള്ള ചൈനീസ് കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിലൂടെ ലാഭമുണ്ടാക്കാന്‍ സാധിച്ചതിനാലായിരുന്നു മൈക്രോസോഫ്റ്റ് ചെനയില്‍ തുടരാന്‍ തീരുമാനിച്ചിരുന്നത്. ചൈനയിലെ വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യവും കമ്പനി രാജ്യത്ത് തുടരാന്‍ കാരമാണെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ് സൈന്യത്തിനായുള്ള സാങ്കേതിക വിദ്യകളില്‍ ചൈനയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ മൈക്രോസോഫ്റ്റ് അടുത്തിടെ തീരുമാനിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ ഒരു ഉത്തരവിനെ തുടര്‍ന്നായിരുന്നു ഇത്. പ്രതിരോധ വകുപ്പിലെ ക്ലൗഡ് സര്‍വീസ് കരാറുകളില്‍ ചൈനയില്‍ നിന്നുള്ള ജീവനക്കാരില്ലെന്ന് ഉറപ്പാക്കണമെന്ന് ഹെഗ്‌സെത്ത് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതിനായി രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിരുന്നു.

Content Highlight: Microsoft Reportedly retreats in China

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.