കൊച്ചി: തീരപ്രദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജ്, ക്യാമറാമാന്‍ ബിനു തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്.

പനങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. ഉന്നതഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചതിനെതിരെ ഐ.പി.സി 188 പ്രകാരമാണ് കേസ്.

ശനിയാഴ്ച എച്ച്ടുഒ ഫ്ളാറ്റ്, ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചങ്ങള്‍ എന്നിവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസില്‍ ഒളിച്ചിരുന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ കയറിയത്. ഇക്കാര്യം ഇവര്‍ തന്നെയാണ് വാര്‍ത്തയിലൂടെ പുറത്തറിയിച്ചതും.

മാധ്യമ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ച് നിരവധി പരാതികള്‍ ലഭിച്ചെന്നും പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പനങ്ങാട് പൊലീസ് എസ്എച്ച്ഒ കെ ശ്യാം അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ