‘ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി, ആന്റി-നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. ഈ ടീമിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍ ആരംഭിക്കുകയാണ്. അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ ബന്ധമുള്ള ഉയര്‍ന്ന മൂല്യമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണ ചുമതല ഇനിമുതല്‍ ഈ നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനായിരിക്കും.
കേരള പൊലീസില്‍ പുതുതായി ഒരു നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിരിക്കുന്നത് ലഹരിക്കടത്തിന്റെ മുഖ്യ സൂത്രധാരകരിലേക്കും കണ്ണികളിലേക്കും എത്തിച്ചേരാനും, ലഹരിയുടെ ഉറവിടങ്ങള്‍ കണ്ടെത്തി അന്വേഷണം വിപുലപ്പെടുത്താനും വ്യാപകമാക്കാനും വേണ്ടിയാണ്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് യൂണിറ്റുകളായാണ് ആന്റി-നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ള സംവിധാനമാണ് ഇപ്പോള്‍ ഗവണ്‍മെന്റ് ഉത്തരവിലൂടെ വന്നിട്ടുള്ളത്.
തൂഫാന്‍ നോഡല്‍ ഓഫീസറും നോര്‍ത്ത് റേഞ്ച് ഐ.ജി.-യുമായ പുട്ട വിമലാദിത്യയായിരിക്കും ഈ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിന്റെ തലവന്‍. ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, പത്ത് സി.പി.ഒ, എസ്.സി.പി.ഒ, എ.എസ്.ഐ. എന്നിവരടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരിക്കും. ഇതിന്റെ ഉത്തരവ് ഇന്ന് ഇറങ്ങിയിട്ടുണ്ട്, അതിന്റെ കോപ്പി നിങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്.
ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തി പ്രാപിക്കേണ്ടതിന്റെ ആവശ്യകതയാണ് ഓരോ ദിവസവും ഉണ്ടാകുന്ന കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും അറസ്റ്റുമൊക്കെ ചൂണ്ടിക്കാണിക്കുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 10,918 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 11,776 പ്രതികളെ ഇന്ന് രാവിലെ 10 മണി വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും കേസുകളിലായി 23.925 കിലോഗ്രാം എം.ഡി.എം.എ, 1,457 കിലോഗ്രാം കഞ്ചാവ്, 5.32 ഗ്രാം ഹാഷിഷ് ഓയില്‍, 707 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 530 ഗ്രാം ഹെറോയിന്‍, 27.6 ഗ്രാം കൊക്കെയ്ന്‍, 2,398 കഞ്ചാവ് ചെടികള്‍ എന്നിവ ഇതുവരെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് വളരെ സുപ്രധാനമായ മറ്റൊരു സംഭവം ഉണ്ടായത്, നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം കോയമ്പത്തൂരില്‍ വെച്ച് 13 കിലോ എം.ഡി.എം.എ പിടിച്ച അതീവ ഗുരുതരമായ സംഭവമുണ്ടായിരുന്നു. അതിന് നേതൃത്വം കൊടുത്തത് മലപ്പുറം എസ്.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും മലപ്പുറം, കണ്ണൂര്‍ ഡാന്‍സാഫ് (DANSAF) ടീമുകളുമാണ്.
ബീഹാറിലെ ഭഗല്‍പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പ്രതികളുടെ ഒളിത്താവളങ്ങളില്‍ ഈ ടീമെത്തി, ലഹരി മാഫിയ ശൃംഖലയിലെ മുഖ്യ കണ്ണികളടക്കം നാലുപേരെ പുതുതായി പിടികൂടിയിരിക്കുകയാണ്. ഈ പ്രതികള്‍ മുന്‍പ് കൊലപാതകം, ലഹരിക്കടത്ത്, കവര്‍ച്ച, ഭവനഭേദനം തുടങ്ങിയ കേസുകളിലെ പ്രതികളാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു കോയമ്പത്തൂരില്‍ നടന്നത്. മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, 10 കോടി രൂപയോളം വിലവരുന്ന 13 കിലോഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസില്‍ ഈ നാലുപേര്‍ കൂടി അറസ്റ്റിലായതോടെ 13 പേര്‍ മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായിട്ടുണ്ട്.
മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ്, വയനാട് വടുവന്‍ചാല്‍ സ്വദേശി അഖില്‍ ജോയ് (32 വയസ്സ് – ഇയാളെ വിളിക്കുന്നത് ‘കിങ് മേക്കര്‍’ എന്നാണ്), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീന്‍ എന്നിവരെ ഭഗല്‍പൂരില്‍ നിന്നും തമിഴ്‌നാട് ഉദകമണ്ഡലം സ്വദേശി കാര്‍ത്തിക് എന്നയാളെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മലപ്പുറത്ത് എത്തിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പത്തോളം സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഒരാഴ്ചയായി കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ അവരുടെ രഹസ്യ ഒളിത്താവളങ്ങള്‍ മനസിലാക്കിയാണ് പ്രവര്‍ത്തിച്ചത്.
കണ്ണൂര്‍ സിറ്റി ഡാന്‍സാഫ് ടീം നല്‍കിയ രഹസ്യവിവരങ്ങളും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് സഹായകരമായി. അയല്‍ രാജ്യങ്ങളിലേക്ക് കടക്കാനുള്ള ഇവരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് അത് തടയാനുള്ള നടപടികളും പോലീസ് സ്വീകരിക്കുകയുണ്ടായി.
ദല്‍ഹി, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന ലഹരി മാഫിയയാണ് ഈ എം.ഡി.എം.എയും മറ്റ് സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങളും കടത്തിയിട്ടുള്ളത്.
ഉത്തരേന്ത്യയില്‍ വേരുകളുള്ള ഈ ലഹരി മാഫിയയെ പിടികൂടുന്നത് വലിയൊരു സാഹസികമായ പ്രവര്‍ത്തനമാണ്. അതില്‍ മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബു, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സിബി, കൊളത്തൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.കെ. നൗഷാദ്, കൊണ്ടോട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍, ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ നിജീഷ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് ദല്‍ഹി, നോയ്ഡ, കല്‍ക്കട്ട, ബെംഗളൂരു, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഒരാഴ്ചയോളം പാടുപെട്ട് ഈ വിവരങ്ങളെല്ലാം കണ്ടെത്തിയത്.
നോയ്ഡ കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് മാഫിയയുടെ താവളം കണ്ടെത്തിയ ശേഷം ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ലഹരി കടത്തുന്ന പുതിയ വഴികളും രീതികളും അന്വേഷണ സംഘം മനസ്സിലാക്കി. പല കാരിയര്‍മാര്‍ മുഖേന വലിയ അളവിലുള്ള ലഹരിമരുന്ന് കേരളത്തില്‍ നിരന്തരമായി എത്തിച്ചുകൊണ്ടിരുന്ന ഒരു ടീമായിരുന്നു ഇത്.
കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട സൂചനകള്‍ ഇതുവഴി കേരള പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, അരീക്കോട്, കൊളത്തൂര്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളത് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ ലഹരി വില്‍പനയ്ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പണം വാങ്ങി ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി സഹായിക്കുന്ന കുറെ ആളുകളുണ്ട്; അവരുടെ പേരിലും ശക്തമായ നടപടികള്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ സോഴ്‌സിലേക്ക് നമ്മള്‍ എത്തുകയാണ്, അതാണ് ഏറ്റവും പ്രധാനം. ആദ്യഘട്ടത്തില്‍ തൂഫാന്റെ ലക്ഷ്യം ലഹരിയുടെ സപ്ലൈ കുറയ്ക്കുക എന്നുള്ളതായിരുന്നു. ശക്തമായ തൂഫാന്‍ സ്‌ട്രൈക്ക് എന്‍ഫോഴ്‌സ്‌മെന്റിലൂടെ ലഹരി എത്തിക്കുന്നവരില്‍ ഒരു ഭയം സൃഷ്ടിക്കാന്‍ കേരള പൊലീസിന് സാധിച്ചിട്ടുണ്ട്.
ഞങ്ങളുടെ കണക്കുപ്രകാരം 20% മുതല്‍ 30% വരെ കേരളത്തില്‍ സപ്ലൈ കുറഞ്ഞിട്ടുണ്ട്; പൂര്‍ണമായി ഇല്ലാതായിട്ടില്ല. എന്നാല്‍ ഒരു വഴി അടയുമ്പോള്‍ മറ്റു വഴികള്‍ തേടുക എന്നതാണ് ഈ മാഫിയയുടെ പ്രധാന ലക്ഷ്യം. സപ്ലൈ ശൃംഖല ട്രെയിനില്‍ നിന്ന് പൊതികള്‍ എറിയുന്നത് ഉള്‍പ്പെടെയുള്ള പുതിയ രീതികള്‍ ഇതിന്റെ ഭാഗമാണ് (‘ഡ്രോപ്പ് ഇന്‍’ എന്നാണ് അവര്‍ അതിന് ഉപയോഗിക്കുന്ന വാക്ക്).
സപ്ലൈ റിഡക്ഷന്‍ കൊണ്ടുമാത്രം മതിയാവുന്നില്ല, ലഹരി വിപണിയെ തകര്‍ക്കാന്‍ സപ്ലൈ തടയുന്നതിനോടൊപ്പം ഡിമാന്‍ഡ് കൂടി കുറയ്ക്കാനുള്ള നടപടികള്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറയുമ്പോള്‍ സപ്ലൈയ്ക്കും വിപണി ചുരുങ്ങും എന്നതാണ് ലഹരി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന നയം. അതുകൊണ്ട് സപ്ലൈ റിഡക്ഷനും ഡിമാന്‍ഡ് റിഡക്ഷനും പ്രാധാന്യം നല്‍കുന്ന രണ്ടാം ഘട്ടത്തിലേക്ക് തൂഫാന്‍ കടക്കുകയാണ്.
തൂഫാന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 28ന് ആരംഭിക്കുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും തൂഫാന്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ പോവുകയാണ്. പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്‌ക്കൊപ്പം റസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെ ഇതിനായി തയ്യാറാക്കുകയാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയും ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പ് സെക്രട്ടറി, മന്ത്രി, ഡി.ജി.പി. അടക്കമുള്ളവര്‍ ചര്‍ച്ച ചെയ്താണ് രണ്ടാം ഘട്ടത്തിന്റെ പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്.
ജനപ്രതിനിധികള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, യുവജന-കായിക സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവരെയെല്ലാം ‘തൂഫാന്‍ വാരിയേഴ്‌സ്’ ആയി പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.
തൂഫാന്‍ നര്‍ക്കോ ഹണ്ട് വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഓരോ വാര്‍ഡിലും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തൂഫാന്‍ ജനജാഗ്രതാ സമിതി പ്രവര്‍ത്തിക്കും. പൊലീസിന്റെ ഇടപെടലിനു മുമ്പ് തന്നെ സമൂഹത്തില്‍ അപകടസാധ്യത തിരിച്ചറിയാന്‍ കഴിയുന്ന ‘ഏര്‍ലി ഇന്റര്‍വെന്‍ഷന്‍’ സംവിധാനം ജനകീയമായി ആരംഭിക്കുക എന്നതാണ് ലക്ഷ്യം.
സെപ്റ്റംബര്‍ 28ന് മലപ്പുറത്തെ വേങ്ങരയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ്വാഗതം പറയും, ആഭ്യന്തര വകുപ്പ് മന്ത്രി രണ്ടാം ഘട്ട പ്രഖ്യാപനം നടത്തും.
അന്നേ ദിവസം തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാന്‍ പതാകകള്‍ ഉയര്‍ത്തും. അന്ന് തന്നെ ജനപ്രതിനിധികള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം തൂഫാന്‍ വാരിയര്‍ ബാഡ്ജ് ധരിക്കും.
കൗണ്‍സിലിങ്ങിന് പുറമേ കൂടുതല്‍ ശക്തമായ റീഹാബിലിറ്റേഷന്‍ ഇന്റര്‍വെന്‍ഷനിലേക്കും നമ്മള്‍ കടക്കുകയാണ്. തൂഫാന്റെ ഭാഗമായി 649 കൗണ്‍സിലിങ് സെഷനുകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. ലഹരിയില്‍ നിന്ന് പുറത്തുവരാന്‍ ആഗ്രഹിക്കുന്നവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കാന്‍ കൂട്ടായ ഇടപെടല്‍ ആവശ്യമാണ്.
രണ്ടാം ഘട്ടത്തില്‍ റീഹാബിലിറ്റേഷന് വികേന്ദ്രീകൃതമായ ഇടപെടല്‍ ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ‘തൂഫാന്‍ കെയര്‍’. ഇതിനകം 35 സ്വകാര്യ ആശുപത്രികള്‍ തൂഫാന്‍ കെയറുമായി കൈകോര്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് (കിംസ്, അമൃത, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍, കാരിത്താസ് തുടങ്ങിയ പ്രമുഖ ആശുപത്രികള്‍). ഐ.എം.എയുടെ നേതൃത്വത്തില്‍ ‘തൂഫാന്‍ റീഹാബിലിറ്റേഷന്‍ പ്രോട്ടോക്കോള്‍’ തയ്യാറാവുകയാണ്.
അതോടൊപ്പം ഒരു ആപ്പ് ബേസ്ഡ് റെസ്‌പോണ്‍സീവ് മെക്കാനിസം നിലവില്‍ വരാന്‍ പോവുകയാണ്. രഹസ്യമായി വിവരങ്ങള്‍ തുറന്നുപറയാനും സഹായം തേടാനും അമൃത സര്‍വകലാശാലയുടെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റ് സാങ്കേതിക സംവിധാനം ഒരുക്കിക്കഴിഞ്ഞു.
അടുത്തതായി ‘തൂഫാന്‍ മെന്റര്‍’ ഓരോ പൊലീസ് സ്റ്റേഷനിലും പുനരധിവാസത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവും പരിശീലനവും നേടിയ രണ്ട് പൊലീസുകാരെ ചുമതലപ്പെടുത്തും. ഇതിനാവശ്യമായ പരിശീലനം അമൃത സര്‍വകലാശാല നല്‍കും.
ലഹരിക്കെതിരായ പോരാട്ടത്തെ സപ്ലൈ റിഡക്ഷനില്‍ നിന്ന് ഡിമാന്‍ഡ് റിഡക്ഷനിലേക്ക്, അവിടെനിന്ന് പ്രിവന്‍ഷന്‍, ട്രീറ്റ്‌മെന്റ്, റീഹാബിലിറ്റേഷന്‍, സോഷ്യല്‍ റീഇന്റഗ്രേഷന്‍ എന്നിവയിലേക്ക് വികസിപ്പിക്കുകയാണ്.
ഒക്ടോബര്‍ മധ്യത്തോടുകൂടി കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് മോഹന്‍ലാലും പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ഷെയറിംഗിനായി കേന്ദ്ര ഏജന്‍സികളുമായും മറ്റ് സംസ്ഥാനങ്ങളുമായും ഏകോപിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്.’
Content Highlight: Ramesh Chennithala, Operation Toofan: Press Conference
