കൊല്‍ക്കത്ത: ഇന്ത്യയില്‍ ജനാധിപത്യം കൂടുതലാണെന്ന നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടെങ്കില്‍ ആ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാന്‍ തയ്യാറാകുമ്പോള്‍ ജനാധിപത്യം ക്ഷീണിപ്പിക്കുന്നതായി ബി.ജെ.പിക്ക് തോന്നുമെന്ന് മൊയ്ത്ര പറഞ്ഞു.

” ബി.ജെ.പി നിയമിച്ച നീതി ആയോഗിന്റെ സി.ഇ.ഒ ജനാധിപത്യം വളരെയധികമാണെന്ന് പറയുന്നു.

ആളുകള്‍ക്ക് നിങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടെങ്കില്‍, അതിനൊപ്പം നില്‍ക്കാന്‍ തയ്യാറാകുമ്പോള്‍ ജനാധിപത്യം അല്‍പ്പം മടുപ്പാണ്”
മൊയ്ത്ര പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലായതിനാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ പ്രസ്താവന.

ശക്തമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ ചൈനയുമായി മത്സരിക്കാന്‍ ഇന്ത്യക്കാവുകയുള്ളൂവെന്നും കാന്ത് അവകാശപ്പെട്ടിരുന്നു.

‘ ഇന്ത്യയില്‍ ശക്തമായ നവീകരണങ്ങള്‍ നടപ്പാക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. കാരണം ഇന്ത്യയില്‍ ജനാധിപത്യം വളരെയധികം കൂടുതലാണ്… കല്‍ക്കരി, ഖനനം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലയില്‍ നടപ്പാക്കിയ പോലെയുള്ള നവീകരണങ്ങള്‍ നടത്തണമെങ്കില്‍ രാഷ്ട്രീയമായ ഇച്ഛാ ശക്തി ആവശ്യമാണ്. ഇനിയും ഒരുപാട് ഇവിടെ നടപ്പാക്കാനുമുണ്ട്,’ എന്നാണ് അമിതാഭ് കാന്തിന്റെ അഭിപ്രായം.

അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി രംഗത്തെത്തിയിരുന്നു.

പ്രശ്നം ജനാധിപത്യത്തിനല്ല ബി.ജെ.പിക്കാണെന്നാണ് അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്ക് ഉവൈസി മറുപടി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:  Mahua Moitra against Amitabh kant