ചെന്നൈ: ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത് പുതുമയൊന്നുമല്ല. എന്നാല്‍ ആരാധകര്‍ മാത്രമല്ല സിനിമ ആസ്വാദകര്‍ അല്ലാത്തവര്‍ പോലും കാത്തിരുന്ന പരിപാടിയായിരുന്നു വിജയ് നായകനായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച്.

കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ചായിരുന്നു നടന്നത്. കൊറോണ വൈറസ് മുന്‍ കരുതലിനെ തുടര്‍ന്ന് ആരാധകരില്ലാതെ ഒരു സ്വകാര്യ ചടങ്ങായിട്ടാണ് ഗാനങ്ങള്‍ പുറത്തുവിട്ടത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആദായ നികുതി വകുപ്പ് വിജയ്‌യുടെ വീട്ടില്‍ നടത്തിയ റെയ്ഡും ക്ലീന്‍ ചിറ്റ് നല്‍കലിനും ശേഷം താരം പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയും കൂടിയായിരുന്നു മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച്.

ആരാധകര്‍ക്ക് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് താരം പ്രസംഗം ആരംഭിച്ചത്.

പരോക്ഷമായി റെയ്ഡിനെ പരിഹസിക്കാനും താരം മറന്നില്ല. ഇപ്പോഴത്തെ ദളപതി വിജയ് ഇരുപത് വര്‍ഷം മുമ്പത്തെ ഇളയ ദളപതി വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന അവതാരകന്റെ ചോദ്യത്തിന് അന്ന് ജീവിച്ചിരുന്ന ജീവിതമായിരിക്കും ആവശ്യപ്പെടുകയെന്നായിരുന്നു വിജയ് പറഞ്ഞത് അന്ന് സമാധത്തോടെയായിരുന്നു ഇരുന്നത്. റെയ്ഡുകളൊന്നുമില്ലായിരുന്നുവെന്നും താരം പറഞ്ഞു.

ജീവിതത്തില്‍ നമ്മള്‍ പുഴ പോലെയായിരിക്കണം പുഴ സാധാരണ പോലെ ഒഴുകും, ഇഷ്ടമുള്ള ചിലര്‍ പുഴയിലേക്ക് പൂക്കള്‍ എറിയും ഇഷ്ടമില്ലാത്ത ചിലര്‍ പുഴയിലേക്ക് കല്ലെറിയും രണ്ടായാലും പുഴ ഒഴുകി കൊണ്ടിരിക്കുമെന്നും വിജയ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വരും പോകും കാര്യമാക്കേണ്ട.എതിരാളികളെ നമ്മുടെ വിജയം കൊണ്ട് ഇല്ലാതാക്കുക, നമ്മുടെ പുഞ്ചിരി കൊണ്ട് അവരെ അടക്കുക എന്നും താരം പറഞ്ഞു. ചില സമയത്ത് സത്യസന്ധനായി ഇരിക്കണമെങ്കില്‍ ഊമയായി ഇരിക്കേണ്ടി വരുമെന്നും താരം പറഞ്ഞു.

DoolNews Video