രഞ്ജി ട്രോഫിയിവല്‍ ബംഗാളിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ നേടിയാണ് ഷമി തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളും നേടിയാണ് ഷമി തിളങ്ങിയത്. മത്സരത്തില്‍ ഷമിയുടെ ബൗളിങ് മികവില്‍ ഉത്തരാഖണ്ഡിനെതിരെ വിജയിക്കാനും ബംഗാളിന് സാധിച്ചിരുന്നു. മാത്രമല്ല മത്സരത്തില്‍ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഷമി സ്വന്തമാക്കി.

സ്‌കോര്‍

ഉത്തരാഖണ്ഡ് – 213 & 265

ബംഗാള്‍ – 323 & 156/2 (T: 156)

മത്സരത്തില്‍ മികവ് തെളിയിച്ചതിന് പുറമെ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന് ഒരു തിരിച്ചടി നല്‍കാനും ഷമിക്ക് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ താന്‍ ഫിറ്റായിരുന്നിട്ടും സ്‌ക്വാഡിലെടുക്കാതിരുന്നതിന് ഷമി അഗാക്കറെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു.

മാത്രമല്ല തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഒന്നും ചോദിച്ചില്ലെന്നും ഷമി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി അഗാര്‍ക്കറും രംഗത്ത് വന്ന് ഷമി ഫിറ്റായിരുന്നില്ലെന്നും ആഭ്യന്തര മത്സരങ്ങളില്‍ മികച്ച രീതിയില്‍ കളിക്കട്ടെയെന്നും പറഞ്ഞു. ഇപ്പോള്‍ ബംഗാളിന് വേണ്ടി ഏഴ് വിക്കറ്റുകള്‍ നേടി അഗാര്‍ക്കറിന് തക്ക മറുപടിയാണ് ഷമി നല്‍കിയത്.

അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഉത്തരാഖണ്ഡിന് വേണ്ടി ഭൂപന്‍ ലാല്‍വാനി 71 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു. രണ്ടാം ടോപ് സ്‌കോറര്‍ 28* റണ്‍സ് നേടിയ അഭയ് നഗിയാണ്. ബംഗാളിന് വേണ്ടി സൂരജ് സിന്ധു ജെയ്‌സ്വാള്‍ നാല് വിക്കറ്റും ഷമി മൂന്ന് വിക്കറ്റും നേടി. ബംഗാളിന് വേണ്ടി 98 റണ്‍സ് നേടി സുദീപ് ചാറ്റര്‍ജിയും 82 റണ്‍സ് നേടി സുമന്ത ഗുപ്തയും മികച്ച പ്രകടനം നടത്തി. ഉത്തരാഖണ്ഡിന് വേണ്ടി ആറ് വിക്കറ്റ് നേടിയ ദേവേദ്ര ബോറയാണ് മികച്ച ബൗളിങ് നടത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഉത്തരാഖണ്ഡിന് വേണ്ടി പ്രശാന്ത് ചോപ്ര 82 റണ്‍സും കുണാല്‍ ചന്ദേല 72 റണ്‍സും നേടി. ബംഗാളിന് വേണ്ടി ഷമി നാല് വിക്കറ്റ് നേടി മിന്നും ബൗളിങ്ങും കാഴ്ചവെച്ചു. നിര്‍ണായകമായ അവസാന ഇന്നിങ്‌സില്‍ 156 റണ്‍സ് ലക്ഷ്യം വെച്ച് ഇറങ്ങിയ ബംഗാളിന് വേണ്ടി അഭിമന്യു ഈശ്വരന്‍ 71* റണ്‍സും സുദീപ് കുമാര്‍ 46 റണ്‍സും നേടി മിന്നും പ്രകടനം നടത്തി.

Content Highlight: Indian superstar Mohammed Shami shines for Bengal in Ranji Trophy