ന്യൂദല്‍ഹി: രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കുമെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. ആഭ്യന്തര തലത്തിലും ആഗോള തലത്തിലും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടിയതായും ആര്‍.ബി.ഐ വ്യക്തമാക്കി.

‘ആഭ്യന്തര തലത്തിലും ആഗോള തലത്തിലും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാം. പ്രത്യേകിച്ചും രാജ്യത്തെ മൊത്തം ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ അപകടങ്ങളിലേക്കാണ് പോകുന്നത്.’ നാലാം പണനയ അവലോകന റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യമേഖലയിലെ ഉപഭോഗം.

‘ഈ സാഹചര്യത്തില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍, റിയല്‍എസ്റ്റേറ്റ് തുടങ്ങിയ വന്‍കിട തൊഴില്‍ മേഖലകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. കോര്‍പ്പറേറ്റ് നികുതി നിരക്കിലും വലിയ കുറച്ചതും ജി.എസ്.ടി റീഫണ്ട് വേഗത്തിലാക്കാന്‍ ഇലക്ട്രോണിക്‌സ് സംവിധാനം നടപ്പിലാക്കിയതും ഭവന നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയതും പ്രതിസന്ധി മറികടക്കാന്‍ സഹായകമാവും.’

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആരംഭിച്ച മാന്ദ്യം 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യയിലെ നിക്ഷേപങ്ങള്‍ കുറയാനിടയാക്കിയതായും വ്യാപാര തര്‍ക്കങ്ങള്‍ കയറ്റുമതി മേഖലയിലും ബാധിച്ചിട്ടുണ്ടെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.