ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ നിലവിലെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് ലൈന്‍ അപ് പൊളിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. രോഹിത്തിന് പുറമെ ശുഭ്മന്‍ ഗില്ലും ഇലവനിലെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇതോടെ അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഗില്ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ആദ്യ ടെസ്റ്റിന് മുമ്പേ കൈ വിരലിന് പരിക്ക് പറ്റിയ ഗില്ലിന് പകരം വിക്കറ്റ് ധ്രുവ് ജുറലിനെയാണ് ഹര്‍ഭജന്‍ പിന്തുണച്ചത്.

‘ധ്രുവ് ജുറല്‍ മറ്റൊരു അവസരം അര്‍ഹിക്കുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. ടോപ്പ് ഓര്‍ഡറില്‍ നിന്ന് നിങ്ങള്‍ക്ക് ഗില്ലിനെ അഞ്ചാം സ്ഥാനത്തേക്ക് ആയി തരംതാഴ്ത്താനാകില്ല. ടീം മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് സങ്കീര്‍ണ്ണമായ സാഹചര്യമാണ്.

എന്നാലും സെലക്ഷന്‍ തലവേദനയായതില്‍ സന്തോഷമുണ്ട്. വിക്കര്‍ കീപ്പര്‍ ജുറലിനേക്കാള്‍ മുന്‍ഗണന അവര്‍ ഗില്ലിനായിരിക്കുമെന്ന് എനിക്കറിയാം, പക്ഷേ ജുറലിന് മറ്റൊരു അവസരം ലഭിക്കണം,’ ഹര്‍ങജന്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

 

Content Highlight: Harbhajan Singh Talking About Dhruv Jurel