ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★★★☆

ചിത്രം: ടേക്ക് ഓഫ്
സംവിധാനം : മഹേഷ് നാരായണന്‍
നിര്‍മ്മാണം : ആന്റോ ജോസഫ്, ഷെബിന്‍ ബക്കര്‍
ഛായാഗ്രഹണം : സോനു ജോണ്‍


ട്രാഫിക് എന്ന സിനിമ കൊണ്ട് മലയാള സിനിമയില്‍ നവഭാവുകത്വത്തിന് തുടക്കം കുറിച്ച രാജേഷ് പിളളയുടെ സ്വപ്നം ഫലവത്താക്കി പ്രേക്ഷക ഹൃദയത്തിലേക്ക് പറന്ന് കയറ്റുന്ന സിനിമ തന്നെയാണ് മഹേഷ് നാരായണന്റെ “ടേക്ക് ഓഫ് “.

2014-ല്‍ ഇറാക്കിലെ തിക്രിത്തില്‍ ഐ.എസ് ഭീകരുടെ കൈയില്‍ അകപ്പെട്ട 46 ഇന്ത്യന്‍ നഴ്‌സുമാരെ ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധത കൊണ്ട് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് അന്താരാഷ്ട്ര നിലവാരമുളള ഒരു സിനിമ പടുത്തുയര്‍ത്താന്‍ ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

പാര്‍വതി അവതരിപ്പിക്കുന്ന സമീറ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. എട്ടു വയസുകാരന്‍ ഇബ്രുവിന്റെ അമ്മയും വിവാഹമോചിതയും പുനര്‍വിവാഹിതയും സ്വന്തം കുടുംബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഇറാഖിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നഴ്‌സ് കൂടിയാണ് സമീറ.


Also Read: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; 50ഓളം വീടുകള്‍ അഗ്നിക്കിരയായി


ഭാര്യയെ ഏറെ സ്‌നേഹിച്ചിരുന്നെങ്കിലും യാഥാസ്ഥിതികതയുടെ കെട്ടുപാടില്‍ അവളെ വേര്‍പിരിയുന്ന ഫൈസലിനെ ആസിഫ് അലി മനോഹരമാക്കി. എല്ലാം അറിഞ്ഞുകൊണ്ട് ജീവിതത്തില്‍ തളര്‍ന്ന് പോകാതെ സമീറക്ക് ഒരു കൈതാങ്ങായി അവളെ ജീവനു തുല്യം സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകനും രണ്ടാം ഭര്‍ത്താവുമായ ഷഹീദായി ചാക്കോച്ചനും നിറഞ്ഞാടി ഒരു ശരാശരി നഴ്‌സിന്റെ പ്രതീക്ഷകളും പ്രയാസങ്ങളും സിനിമയില്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട് ജീവിതത്തിന്റെ പച്ചപ്പ് കാണാന്‍ ഇറാഖിലേക്ക് യാത്ര തിരിക്കുന്ന 19 ഇന്ത്യന്‍ നഴ്‌സുമാരായി ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു.

മഹേഷ് നാരായണനും ഷാജികുമാറും തിരക്കഥ ഒരുക്കിയ ടേക്ക് ഓഫിന്റെ ആദ്യ പകുതി തിരക്കഥയുടെ ശക്തമായ പിന്‍ബലത്തില്‍ അവസാനിക്കുമ്പോള്‍ രണ്ടാം പകുതി തിരകഥയുടെയും മേക്കിങ്ങിന്റെയും പിന്‍ബലത്തില്‍ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു.

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചുവന്ന ഫഹദ് ഫാസില്‍ ഇന്ത്യന്‍ അംബാസിഡര്‍ മനോജായി തകര്‍ത്തടുക്കി. കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി സുഷമ സ്വരാജുമൊക്കെ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഒരു എഡിറ്റര്‍ സംവിധായകനാകുന്നതിന്റെ എല്ലാ ഗുണങ്ങളും ഈ സിനിമക്കുണ്ട് അനാവശ്യ ഷോട്ടുകളോ വലിച്ച് നീട്ടലുകളോ ഇല്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ മഹേഷ് നാരായണന് കഴിഞ്ഞു. കൂടെ സോനു ജോണിന്റെ ക്യാമറയും ഗോപി സുന്ദറിന്റെ ബി.ജി.എം എടുത്ത് പറയേണ്ട കാര്യമാണ് കുറഞ്ഞ ചിലവില്‍ സാങ്കേതികതയുടെയും തിരക്കഥയുടെയും അഭിനേതാക്കളുടെയും സാധ്യതകള്‍ പരമാവധി ഉപയോഗിച്ച ഈ സിനിമയിലുള്ള വി.എഫ്.എക്‌സിന്റെ ചില പോരായ്മകള്‍ പ്രേക്ഷകര്‍ അവഗണിക്കും എന്ന് ഉറപ്പാണ്. ആന്റോ ജോസഫും ഷെബിന്‍ ബക്കറും നിര്‍മ്മിച്ച ടേക്ക് ഓഫ് തീര്‍ച്ചയായും മലയാള ചലച്ചിത്ര മേഖലക്ക് എന്നും അഭിമാനിക്കാവുന്ന ഒന്നാണെന്ന് നിസ്സംശയം പറയാം.