മുംബൈ: സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദക്കുരുക്കില്‍. ചിത്രത്തില്‍ ദേശീയ ചിഹ്നത്തെ അപമാനിക്കുന്ന രംഗങ്ങളുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡിലെ ചില അംഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.[]

ചിത്രത്തിലെ നായകനായ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ചുല്‍ബുല്‍ പാണ്ഡെയുടെ പോലീസ് സ്‌റ്റേഷനില്‍ ഫ്രെയിം ചെയ്ത വെച്ച ചിത്രത്തിലാണത്രേ ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നതായി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ചിത്രത്തിലെ ആ സീന്‍ മങ്ങിച്ച് കാണിക്കാമോ എന്നാണത്രേ അംഗങ്ങള്‍ സംവിധായകന്‍ അര്‍ബാസ് ഖാനോട് ചോദിച്ചിരിക്കുന്നത്. പക്ഷേ സംവിധായകന്‍ ഇതില്‍ അല്‍പ്പം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ചിത്രത്തിലെ ചര്‍ച്ചാ വിഷയമായ സീന്‍ ഒഴിവാക്കുന്നതിനായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അതുകൊണ്ടൊന്നും തൃപതരല്ല. എന്തായാലും ചിത്രം റിലീസ് ചെയ്യാനിരിക്കേ ഇനിയൊരു റീ ഷൂട്ടിങ് സാധ്യമല്ലെന്നാണ് അര്‍ബാസ് ഖാന്റെ നിലപാട്.

ചിത്രത്തില്‍ കരീന കപൂര്‍ അവതരിപ്പികുന്ന ഐറ്റം ഡാന്‍സായ ഫെഫിക്കോള്‍ ഡാന്‍സ് ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. സൊനാക്ഷി സിന്‍ഹയാണ് ചിത്രത്തിലെ നായികയായി വീണ്ടുമെത്തുന്നത്.