ന്യൂദല്‍ഹി: പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായി എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും അറിയിച്ചു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സി.ബി.ഐ ഡയറക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. 2014 മെയ് 19നാണ് ശ്രീജീവ് പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ വാദം.

അതേസമയം ഇത് കസ്റ്റഡി മരണമാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.

ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 766 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. സാമൂഹിക മാധ്യമങ്ങളില്‍നിന്നും വന്‍ പിന്തുണയാണ് ശ്രീജിത്തിനും സഹനസമരത്തിനും ലഭിക്കുന്നത്.

അതേസമയം സി.ബി.ഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു.