'എത്ര പണം സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല'; നിലവിളക്കിന് മുന്നില്‍ ചെരിപ്പിട്ടെന്ന പേരില്‍ ഐ.എം. വിജയനെതിരെ ജാതി അധിക്ഷേപം
Kerala News
'എത്ര പണം സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല'; നിലവിളക്കിന് മുന്നില്‍ ചെരിപ്പിട്ടെന്ന പേരില്‍ ഐ.എം. വിജയനെതിരെ ജാതി അധിക്ഷേപം
ആദർശ് എം.കെ.
Tuesday, 7th July 2026, 1:01 pm

 

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയനെതിരെ സോഷ്യല്‍ മീഡിയ അധിക്ഷേപം. മകന്‍ ആരോമലിന്റെ വിവാഹ ചടങ്ങില്‍ നിലവിളക്കിന് മുമ്പില്‍ ചെരിപ്പ് ധരിച്ചു എന്ന കാരണത്തിലാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ അധിക്ഷേമുയരുന്നത്. തീര്‍ത്തും വംശീയവും ജാതിയവുമായാണ് ചിലര്‍ ഐ.എം വിജയനെ അധിക്ഷേപിക്കുന്നത്.

ഒരു ഓണ്‍ചൈന്‍ ചാനല്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് അധിക്ഷേപ കമന്റുകള്‍.

‘നിലവിളക്കിന് മുമ്പില്‍ ചെരിപ്പ്, ഇവനൊക്കെ അറിവ് കൂടിപ്പോയത് കൊണ്ടാണ്’, ‘തേങ്ങ പത്തരച്ചാലും താളല്ലേ കറി’, ‘എത്ര പണം സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല’ തുടങ്ങി കേട്ടാലറയ്ക്കുന്ന ഭാഷയും പ്രയോഗവും ഉപയോഗിച്ചാണ് ഇവര്‍ എം.എം വിജയനെ അധിക്ഷേപിക്കുന്നത്.

എം.എം. വിജയന്‍ സഞ്ചരിച്ച വെളുത്ത നിറത്തിലുള്ള കാറിനെ ചൂണ്ടിക്കാട്ടിയും വെര്‍ബല്‍ ഡയേറിയ നടത്തുന്നുണ്ട്.

അതേസമയം, ഐ.എം. വിജയനെ പിന്തുണച്ചും ഇവരെ വിമര്‍ശിച്ചും ആളുകളെത്തുന്നുണ്ട്.

വിജയന്റെ കാലിന്റെ ഇടയിലേക്ക് ക്യാമറ കയറ്റി ഫോട്ടോ എടക്കുന്നത് മാന്യതയും ഒരു ഓറഞ്ച് എടുക്കാന്‍ കുനിഞ്ഞു നിന്നത് അപമര്യാദയും ആകുന്നത് എങ്ങനെയാണെന്നും തന്തയ്ക്ക് പിറന്നതുകൊണ്ടാണ് അയാളുടെ നിറം കറുപ്പായത്. അതിന് അയാള്‍ വന്ന വെളുത്ത വണ്ടിയെ ട്രോളുന്നത് എന്ത് സാമൂഹിക സന്തുലനാവസ്ഥയാണെന്നും അനില്‍ സിക എന്ന ഫേസ്ബുക്ക് യൂസര്‍ ചോദിക്കുന്നു.

ജാതിയെന്നത് അതി തീവ്രതയോടെ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന വസ്തുത ഭയപ്പെടുത്തുന്നതാണെന്നും അനില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജൂലൈ അഞ്ചിനാണ് വിജയന്റെ മകനും ഈസ്റ്റ് ബംഗാള്‍ എഫ്.സി.യുടെ ഫുട്‌ബോള്‍ വീഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനുമായ ആരോമല്‍ വിജയന്‍ വിവാഹിതനായത്. റോമി വിക്ടോറിയ ഹെബറാണ് വധു.

സിനിമാ-കായിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

Content highlight: Cast abuse against I.M. Vijayan

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.