അഹമ്മദാബാദ്: വിവാഹമോചനത്തിന് കാരണം വിദ്യാഭ്യാസവും ഉയര്‍ന്ന് സാമ്പത്തികാവസ്ഥയുമാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇത്തരമൊരു പ്രസ്താവന ധാര്‍ഷ്ട്യത്തിന്റെ ശബ്ദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. താന്‍ മാത്രമാണ് ശരിയെന്ന മാനസികാവസ്ഥയുള്ളവരില്‍ നിന്ന് മാത്രമാണ് ഇത്തരമൊരു പ്രസ്താവന വരികയെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്. തലവനില്‍ നിന്നും ഇങ്ങനെയൊരു പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും സുര്‍ജ്ജേവാല പറഞ്ഞു.

എല്ലാവരും കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവരാകാനാണോ ആര്‍.എസ്.എസ് മേധാവി ആഗ്രഹിക്കുന്നതെന്നും രണ്‍ദീപ് സുര്‍ജ്ജേവാല ചോദിച്ചു. താന്‍ മാത്രമാണ് ശരിയെന്ന മാനസികാവസ്ഥ സമൂഹത്തിനോ ഭരിക്കുന്ന പാര്‍ട്ടിക്കോ നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാകാനുള്ള കാരണങ്ങളാണ്. ഇതുമൂലമാണ് കുടുംബ ബന്ധങ്ങള്‍ തകരുന്നതെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ വാദം.

‘സമീപകാലങ്ങളില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നതായാണ് കാണാന്‍ കഴിയുന്നത്. ചെറിയ വിഷയങ്ങളില്‍ കുടുംബങ്ങളില്‍ കലഹം കൂടിവരുന്നു. വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചനം കൂടുതല്‍. അവരുടെ അഹങ്കാരമാണ് അതിലേക്ക് നയിക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരും’, മോഹന്‍ ഭാഗവത് പറഞ്ഞു.

2000 വര്‍ഷം പഴക്കമുള്ള പാരമ്പര്യങ്ങളുടേ മേലാണ് ഈ സമൂഹം നിലനില്‍ക്കുന്നത്. അന്നൊക്കെ സ്ത്രീകളെ വീട്ടിനുള്ളിത്തന്നെ ഇരുത്തുകയായിരുന്നു പതിവ്. അതായിരുന്നു നമ്മുടെ സമൂഹത്തിന്റെ സുവര്‍ണ കാലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ