ലാ ലിഗയില്‍ വമ്പന്‍ വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ. റിയല്‍ റേസിങ് ക്ലബ്ബിനെ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. ഓരോ മത്സരത്തിലും എതിരാളികളുടെ വലയില്‍ ഗോള്‍ മഴ പെയ്യിപ്പിക്കുന്ന ബാഴ്‌സ ഈ മത്സരത്തിലും ആധിപത്യം തുടര്‍ന്നു.

ഈ സീസണില്‍ 33 ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചാണ് കറ്റാലന്മാര്‍ കുതിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ബാഴ്‌സ ഒരു സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ 30 ഗോളുകള്‍ നേടുന്നത്. ഏഴ് ഗോളുകള്‍ മാത്രമാണ് ബാഴ്‌സ ഈ സീസണില്‍ വഴങ്ങിയിട്ടുള്ളത്.

എല്‍ചെയ്‌ക്കെതിരെയായിരുന്നു ഈ സീസണിലെ ബാഴ്‌സയുടെ ഓപ്പണിങ് മാച്ച്. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. സീസണിലെ രണ്ടാം മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് കറ്റാലന്‍മാര്‍ വിജയിച്ചു.

റയോ വല്ലെകാനോയ്‌ക്കെതിരായ മൂന്നാം മത്സരത്തിലാണ് ബാഴ്‌സ ആദ്യമായി ഗോള്‍ വഴങ്ങിയത്. മത്സരത്തില്‍ 52നായിരുന്നു ബാഴ്‌സയുടെ വിജയം.  വലന്‍സിയക്കെതിരെ നാലാം മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളിന്റെ വിജയവും ബാഴ്‌സ സ്വന്തമാക്കി.

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിലും കറ്റാലന്‍മാര്‍ ഗോളടിമേളം നടത്തി. ഫെയ്‌നൂര്‍ഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.

ആറാം മത്സരത്തില്‍ ലെവാന്റയെ 42നും തകര്‍ത്ത ബാഴ്‌സ ഈ മത്സരത്തില്‍ ഏഴ് ഗോളുകളുടെ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്.

റിയല്‍ റേസിങ് ക്ലബ്ബിനെതിരെ ബ്രസീലിയന്‍ താരം റഫീന്യയുടെ ഹാട്രിക് കരുത്തിലാണ് ബാഴ്‌സയുടെ വിജയം. ഈ സീസണില്‍ അവിശ്വസനീയ ഫോം തുടരുന്ന റഫീന്യ ഈ മത്സരത്തിലും നിറഞ്ഞാടുകയായിരുന്നു.

റഫീന്യക്ക് പുറമെ ജാവോ കാന്‍സലോ, അസീര്‍ വില്ലലിബ്രെ(ഓണ്‍ ഗോള്‍), ഗബ്രിയേല്‍ ജീസസ്, ലാമിന്‍ യമാല്‍ എന്നിവരും ബാഴ്‌സക്കായി ഗോള്‍ നേടി തിളങ്ങി. മാഗ്വെറ്റ് ഗ്വെയെ, യാസിര്‍ സാബിരി എന്നിവരാണ് റിയല്‍ റേസിങ്ങിന് വേണ്ടി ലക്ഷ്യം കണ്ടത്.

ജയത്തോടെ ലാ ലിഗ പോയിന്റ് ടേബിളില്‍ ആറ് മത്സരങ്ങളും വിജയിച്ച് 18 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുകയാണ് ബാഴ്‌സലോണ.

സെപ്റ്റംബര്‍ 20നാണ് ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്, സെവിയ്യ എഫ്.സിയാണ് ടീമിന്റെ എതിരാളികള്‍.

 

Content Highlight: Barcelona create a huge record in first seven match in new season