പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. പാകിസ്ഥാന്‍ മാധ്യമങ്ങളാണ് ബാബറിന്റെ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ലോകകപ്പിന്റെ അവസാനത്തോടെ മൂന്ന് ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം താരത്തിന് രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍ സൈദ് മുഹസിന്‍ നഖ്വി ബാബറിനെ റീ അപ്പോയിന്‍മെന്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ബാബറിന്റെ രാജിയോടെ പി.സി.ബി ഷാന്‍ മസൂദിനെ ടി-ട്വന്റിയുടെയും ഷഹീന്‍ ഷാ അഫ്രീദിയെ ടെസ്റ്റിന്റെയും ക്യാപ്റ്റനാക്കുകയായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ 0 – 3 എന്ന നിലയില്‍ പാകിസ്ഥാന്‍ തോല്‍വി വഴങ്ങുകയായിരുന്നു. അഞ്ച് ടി-ട്വന്റി മത്സരത്തില്‍ 1 – 4 നും തോല്‍വി വഴങ്ങുകയായിരുന്നു.

ഇരുവരുടെയും അരങ്ങേറ്റ ക്യാപ്റ്റന്‍സി വിജയകരമാകാത്ത അവസ്ഥയിലാണ് പി.സി.ബിയുടെ പുതിയ ചെയര്‍മാന്റെ തീരുമാനം. ഇതനുസരിച്ച് പാകിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം ബാബര്‍ അസമിന് നല്‍കിയിരിക്കുകയാണ്.

2019 ലാണ് ബാബര്‍ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ബാബറിന്റെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ 24-ന് ദുബായില്‍ നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. കൂടാതെ പാകിസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്തു. 2022 ലെ ടി-20 ലോകകപ്പ്, 20 ടെസ്റ്റുകള്‍, 43 ഏകദിനങ്ങള്‍, 71 ടി-20കള്‍ എന്നിവയില്‍ പാകിസ്ഥാന്റെ ക്യാപ്റ്റനായിരുന്നു താരം. അതില്‍ അദ്ദേഹത്തിന് യഥാക്രമം 10 ടെസ്റ്റുകള്‍, 26 ഏകദിനങ്ങള്‍, 42 ടി-20 മത്സരങ്ങള്‍ എന്നിവയില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞു.

 

Content Highlight: Babar Azam returned to the captaincy