മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധനേടിയ നടിയാണ് നിത്യ ദാസ്. നിത്യ വിവാഹം കഴിച്ചത് പഞ്ചാബില്‍ നിന്നാണ്. വിവാഹം കഴിഞ്ഞ് പഞ്ചാബിലേക്ക് പോയപ്പോള്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് താരം.

അവിടെ കല്യാണത്തിന് ഗോമൂത്രവും ചാണകവും തരാറുണ്ടെന്നും താന്‍ അറിയാതെ ഗോമൂത്രം കുടിച്ചു പോയിട്ടുണ്ടെന്നും താരം പറഞ്ഞു. അവിടെ ഉള്ളവര്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ചെയ്ത് പോയതാണെന്നും ചാണകമാണ് മുഖത്ത് തേക്കാന്‍ തന്നതെന്ന് പിന്നീടാണ് മനസിലായതെന്നും നിത്യ പറഞ്ഞു.

അവിടെ ഉള്ളവര്‍ക്ക് എപ്പോഴും തട്ടം ഇടണമെന്നും വലിയ ആളുകള്‍ വന്നാല്‍ ഓടിചെന്ന് കാലില്‍ വീഴണമെന്നും താരം പറഞ്ഞു. ഇതൊന്നും ശീലിക്കാത്തതിനാല്‍ തനിക്ക് വലിയ ബുദ്ധിമുട്ട് ഫീല്‍ ചെയ്തുവെന്നും നിത്യ പറഞ്ഞു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പഞ്ചാബിലാണ് എന്റെ ഹസ്ബന്‍ഡിന്റെ വീട്. അവിടത്തെ കള്‍ച്ചര്‍ എല്ലാം വേറെയാണ്. പക്ഷെ എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ആളിന്റെ സഹോദരന്റെ കല്യാണത്തിന് പോയപ്പോള്‍ ഒരു വെള്ളം തന്നു. നമുക്ക് ഒക്കെ വെള്ളം തരുമല്ലോ, ഇവിടെ അമ്പലത്തില്‍ നിന്നൊക്കെ അല്ലെ വെള്ളം തരുക.

നമ്മള്‍ അത് കുറച്ച് കുടിച്ച് തലയില്‍ ഒക്കെ ആക്കും. അമ്മേ ഇതിന് ഒരു ഉപ്പ് ചുവയുണ്ടെന്ന് മോള്‍ എന്നോട് പറഞ്ഞു. തോന്നിയതാവുമെന്ന് ഞാന്‍ മോളോട് പറഞ്ഞു. പിന്നെ ഒരു പച്ച സാധനം തന്നു. എല്ലാവരും തേക്കുന്നത് കണ്ടപ്പോള്‍ ഞങ്ങളും മുഖത്ത് തേച്ചു.

പിന്നെയാണ് അറിഞ്ഞത് തന്നത് ഗോമൂത്രമായിരുന്നുവെന്ന്. പച്ച കിട്ടിയത് ചാണകവും ആയിരുന്നു. ഇവിടെ നിന്നുള്ള കല്യാണം എനിക്ക് വേണ്ടെന്ന് അപ്പോള്‍ തന്നെ മോള് പറഞ്ഞു. ആ സ്ഥലത്തുള്ളവര്‍ ഗോമൂത്രം കയ്യില്‍ കിട്ടുമ്പോള്‍ അവര്‍ കുടിക്കും. നമ്മള്‍ കുടിച്ച് തലയില്‍ ബാക്കി ആക്കും. അറിഞ്ഞു കൊണ്ട് കുടിച്ചതല്ല. അവര്‍ ചെയ്യുന്നത് കണ്ടപ്പോള്‍ കുടിച്ചതാണ്.

ചാണകത്തിന് തന്നപ്പോള്‍ മണം ഒന്നുമില്ലായിരുന്നു. എനിക്ക് തോന്നുന്നു അതില്‍ അവര്‍ ഹല്‍ദി ഒക്കെ മിസ് ചെയ്തിട്ടുണ്ടാകുമെന്ന്. അതിന് ശേഷം ആ സാധനം തരുമ്പോള്‍ ഞാന്‍ കുടിക്കാറില്ല.

പിന്നെ ആദ്യം കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അവര്‍ക്ക് എപ്പോഴും തട്ടം ഇടണം. വലിയ ആരെങ്കിലും വന്നാല്‍ തട്ടം ഇട്ട് അപ്പോള്‍ തന്നെ വന്നവരുടെ കാല് പിടിക്കണം. നമുക്ക് ആ ശീലങ്ങള്‍ ഒന്നുമില്ലാലോ,” നിത്യ ദാസ് പറഞ്ഞു.

content highlight: actress nithya das about panjabi culture