കൊച്ചി: അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവരുള്‍പ്പെടെയുള്ളവരുടെ വിതരണ കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ സംവിധായകനായ ആഷിഖ് അബു രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ആഷിഖ് അബു പ്രതികരണവുമായെത്തിയത്. സിനിമാഫാസിസമാണിതെന്നാണ് ആഷിഖ് അബു പറയുന്നത്.

കോരചേട്ടന്‍ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണെന്ന് പറഞ്ഞ സംവിധായകന്‍ വിതരണക്കാര്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

എആന്‍ഡ്എ റിലീസ്, അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്, സി.ഐ.എ, കെയര്‍ഫുള്‍, ഗോദ, രക്ഷാധികാരി ബൈജു എന്നീ സിനിമകള്‍ വിതരണം ചെയ്ത സുരേഷ് ബാലാജിയുടെ വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സ്, ഈ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്, എവിഎ, ഹണ്ട്രഡ് മങ്കീസ് എന്നീ ബാനറുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.


Also Read: ‘നമ്മളിതെത്ര കണ്ടതാ…’; വിക്കറ്റിനു പിന്നിലെ ‘വേട്ടക്കാരനെ’ സ്റ്റമ്പ് ചെയ്യാന്‍ ശ്രമിച്ച് വീന്‍ഡീസ് കീപ്പറെ ഞെട്ടിച്ച് മിന്നല്‍ വേഗത്തില്‍ ക്രീസില്‍ തിരിച്ചു കയറി ധോണി, വീഡിയോ


“”ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങള്‍ ഞങ്ങളെ ഊരുവിലക്കാന്‍ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടു.” എന്നാണ് അദ്ദേഹം പറയുന്നത്.

മള്‍ട്ടിപ്ലക്സുകളിലെ വിതരണ വിഹിതത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ച് നിര്‍മ്മാതാക്കളും വിതരണക്കാരും സമരത്തിനിറങ്ങിയിരുന്നു. എന്നാല്‍ സമരം നില്‍ക്കെ തന്നെ മള്‍ട്ടിപ്ലക്സുകള്‍ക്ക് സിനിമകള്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചലച്ചിത്ര നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന സംവിധായകര്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ഈ സാഹചര്യത്തില്‍ സംവിധായകര്‍ സമരത്തില്‍ സഹകരിക്കാതെ സാമ്പത്തിക നഷ്ടം ഭയന്ന് തങ്ങളുടെ സിനിമകള്‍ മള്‍ട്ടിപ്ലക്സുകള്‍ക്ക് നല്‍കിയതാണ് വിലക്കിലേക്ക് നീങ്ങിയത്.