ട്രിനിഡാഡ്: ധോണി തന്നെ പറഞ്ഞതുപോലെ പ്രായം ചെല്ലുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞു തന്നെയാണ് ധോണി. ഒരോ തവണയും കാലം കഴിഞ്ഞെന്ന് കളിയെഴുത്തുകാര്‍ അടിവരയിടുമ്പോഴും അതിനെല്ലാം അദ്ദേഹം ബാറ്റു കൊണ്ട് മറുപടി നല്‍കാറാണ് പതിവ്. ഇന്നലെയും അത്തരത്തിലൊരു പ്രകടനം കണ്ടു. അര്‍ധ സെഞ്ചുറി നേടി പുറത്താകാതെനിന്ന ധോണിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഇന്നലെ വിജയം സമ്മാനിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ ഹോള്‍ഡറെ പുറത്താക്കിയ ധോണിയുടെ മാസ്മരിക സ്റ്റമ്പിംഗും അദ്ദേഹം തന്നെയാണ് വിക്കറ്റിനു പിന്നിലെ രാജാവെന്ന് തെളിയിക്കുന്നതായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ മറ്റൊരു രസകരമായ സംഭവവുമുണ്ടായി. സാധാരണ ധോണിയാണ് വിക്കറ്റിന് പിന്നിലെ വേട്ടക്കാരന്‍.


Also Read: ‘അതേ അടി, പക്ഷെ…’; സെവാഗിന്റെ പെണ്‍പതിപ്പാണോ സ്മൃതിയെന്ന ആരാധകന്റെ ചോദ്യത്തിന് വീരുവിന്റെ കരളില്‍ തൊടുന്ന മറുപടി


പക്ഷെ ഇന്നലെ ധോണിയ്ക്ക് ഇരയുടെ കുപ്പായമണിഞ്ഞു. ദേവേന്ദ്ര ബിഷുവിന്റെ പന്ത് കേറിയടിക്കാന്‍ ശ്രമിച്ച ധോണിയ്ക്ക് ലക്ഷ്യം പിഴയ്ക്കുകയായിരുന്നു. എന്നാല്‍ പന്ത് കീപ്പറുടെ കൈകളിലെത്തും മുമ്പ് ഇടിമിന്നല്‍ വേഗത്തില്‍ തിരിച്ച് കളത്തില്‍ കയറി ധോണി സ്വയം രക്ഷിച്ചു.

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 93 റണ്‍സിനായിരുന്നു ഇന്ത്യയുടെ കൂറ്റന്‍ ജയം. മുന്‍നിര തകര്‍ന്ന ടീമിനെ മുന്നില്‍ നിന്ന് നയിച്ച മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ്ങ് മികവിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.


Don”t Miss: ഉത്തരവാദിത്തം മറന്ന യോഗി ആദിത്യനാഥിനെ തിരുത്തി കണ്ണൂരിലെ സ്‌കൂള്‍ കുട്ടികള്‍: ഒപ്പം ജയിംസ് മാത്യു എം.എല്‍.എയും


ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ഇന്നിങ്ങ്സ് തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. 100 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര താരങ്ങളുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. തുടര്‍ന്ന് ഒത്തു ചേര്‍ന്ന ധോണി രഹാനെ സഖ്യം ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

ധോണി പുറത്താകാതെ 78 ഉം, ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെ 72 റണ്‍സും നേടി. നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് ഇന്ത്യ വിന്‍ഡീസിനു മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 158 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ധോണി തന്നെയാണ് കളിയിലെ താരം.