[]തിരുവനന്തപുരം: മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ 418 ബാറുകള്‍ അടച്ചുപൂട്ടിയശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കൂടിയിട്ടുണ്ടെന്നാണ് പോലീസ് എക്‌സൈസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

നാര്‍ക്കോടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം മെയ് വരെ എക്‌സൈസും പോലീസും രജിസ്റ്റര്‍ ചെയ്തത് 939 കേസുകളാണ്. ഇതില്‍ 500 കേസുകളും ഏപ്രില്‍ മെയ് മാസത്തിനിടയിലുള്ളതാണ്. ഇവയില്‍ ഭൂരിപക്ഷവും നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ്.

ഇതിലും എത്രയോ കൂടുതലാണ് പിടിക്കപ്പെടാത്ത കേസുകളെന്നാണ് അധികൃതര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ എളുപ്പം തിരിച്ചറിയാം. എന്നാല്‍ മയക്കുമരുന്ന് അങ്ങനെ തിരിച്ചറിയാനാവില്ലെന്നതാണ് യുവാക്കള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണമെന്ന് കൊച്ചിയിലെ ഒരു ട്രാഫിക് ഓഫീസര്‍ പറയുന്നു.