ഞങ്ങളിൽ ഒരാളെ ഡോക്‌ടറാക്കാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു: വിസ്മയ
Malayalam Cinema
ഞങ്ങളിൽ ഒരാളെ ഡോക്‌ടറാക്കാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു: വിസ്മയ
കെ.എസ് ഷാബിന
Thursday, 6th August 2026, 5:21 pm

അച്ഛന്റെ പ്രശസ്തിയുടെ നിഴലിൽ നില്കാതെ തന്റേതായ ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത എഴുത്തുകാരിയും, അഭിനേത്രിയുമാണ് വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടക്കത്തിലൂടെ വിസ്മയ അഭിനയ രംഗത്തേക്കും കടന്നുവരുകയാണ്.

ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ വലിയ ആകാംക്ഷയിലാണ് ആരാധകർ. മകൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിൽ അച്ഛനായ മോഹൻലാലും അതിഥി വേഷത്തിൽ എത്തുമ്പോൾ തുടക്കം സിനിമ ഒരു ഗംഭീര തുടക്കമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

വിസ്മയ മോഹൻലാൽ. Photo: Filmfare

ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മോഹൻലാലും വിസ്മയയും ഒത്തുള്ള ഇന്റർവ്യൂ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൻറെ മകളായ വിസ്മയ, ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനെ കുറിച്ച് സംസാരിക്കുന്ന, വനിതക്ക് നൽകിയ അഭിമുഖമാണ് വായനക്കാർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

പേരന്റ്സ് എന്ന നിലയിൽ അച്ഛനും അമ്മയും തരുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയാണ് വിസ്മയ.

‘അച്ഛനും അമ്മയും എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം തന്നിട്ടുണ്ട്. തുടക്കം’ പോലും ആ സ്വാതന്ത്യത്തിൽ നിന്നുണ്ടായതാണ്. ജീവിതത്തിൽ എന്തുണ്ടായാലും ‘യു കാൻ സ്‌പീക് ടു അസ്’- ഇതാണ് അച്ഛനും അമ്മയും പറഞ്ഞിട്ടുള്ളത്. അതുണ്ടാക്കുന്ന ഹാപ്പിനെസ് വലുതാണ്. ഞങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ ഈ പേരന്റിങ് രീതി സഹായിച്ചു.

വിസ്മയ മോഹൻലാൽ. Photo: Screengrab/ youtube

രണ്ടു പേരുടെയും സ്വഭാവം ഞങ്ങളെ ഒരുപാഡ് സ്വാധീനിച്ചിട്ടുണ്ട്. അമ്മ വളരെ സ്ട്രോങ് ആണ്. എല്ലാവരെയും ഒരുപാടു സ്നേഹിക്കും. അച്ഛൻ ഇതുവരെ മറ്റൊരാളെക്കുറിച്ചും മോശം പറയുന്നത് ഞാൻ കേട്ടിട്ടില്ല. ആരെങ്കിലും അച്ഛനോട് മറ്റുള്ളവരുടെ കുറ്റം പറഞ്ഞാൽ തന്നെ അതു പ്രോത്സാഹിപ്പിക്കാറുമില്ല. നമ്മളെന്തു പറഞ്ഞാലും അതു ക്ഷമയോടെ കേട്ടുകൊണ്ടിരിക്കും.

ഞാനും അപ്പുച്ചേട്ടനും ഞങ്ങളുടെതായ കരിയറിലൂടെ യാത്ര ചെയ്യുന്ന രണ്ടാൾക്കാരാണ്. അതിനുള്ള സ്വാതന്ത്യം വീട്ടിൽ നിന്നു കിട്ടിയതു വലിയ ഭാഗ്യമാണ്. ഒരോ നാടുകൾ കണ്ട് അവിടത്തെ കൾച്ചർ അറിഞ്ഞ് അതിനെക്കുറിച്ച് പഠിക്കണം. ഇതാണെനിക്ക് പ്ലസ്‌ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഞങ്ങളിൽ ഒരാളെ ഡോക്‌ടറാക്കാൻ അമ്മയ്ക്ക് മോഹമുണ്ടായിരുന്നെന്നു പിന്നീടു പറഞ്ഞിട്ടുണ്ട്. പക്ഷേ, രണ്ടു പേർക്കും അതിനോടു താൽപര്യമുണ്ടായിരുന്നില്ല,’ വിസ്മയ പറയുന്നു.

Content Highlight: Vismaya mohanlal talks about parenting

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.