ന്യൂദല്‍ഹി: തങ്ങള്‍ക്കുണ്ടായ വന്‍ കടബാധ്യതയ്ക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീം കോടതിയുമാണെന്ന് പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ വീഡിയോകോണ്‍. കടംകയറി നില്‍ക്കുന്ന കമ്പനിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ദേശീയ കമ്പനി ട്രിബ്യൂണലില്‍ കൊടുത്ത അപ്പീലിലാണ് പ്രധാനമന്ത്രിയേയും സുപ്രീംകോടതിയും വീഡിയോകോണ്‍ കുറ്റപ്പെടുത്തിയിക്കുന്നത്.
39000 കോടിയുടെ കടബാധ്യതയുള്ള വീഡിയോകോണ്‍ ആസ്തികള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. എസ്.ബി.ഐയാണ് വീഡിയോകോണിനു കൂടുതല്‍ വായ്പ നല്‍കിയത്. 2016 നവംബറില്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നോട്ടുനിരോധിച്ചത് കാരണം തങ്ങളുടെ കാഥോട് റെ ടെലിവിഷന്‍ വിഭാഗം അടച്ചുപൂട്ടേണ്ടിവന്നുവെന്ന് അപ്പീലില്‍ പറയുന്നു.
മാത്രമല്ല ടെലികമ്മ്യൂണിക്കേഷന്‍ ലൈസന്‍സ് സുപ്രീംകോടതി റദ്ദുചെയ്തതും പ്രതിസന്ധിക്കിടയാക്കിയെന്നും കമ്പനി പറയുന്നു. കൂടാതെ ബ്രസീല്‍ സര്‍ക്കാരിനേയും അപ്പീലില്‍ പരാമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ-വാതക വ്യവസായം പ്രതിസന്ധിയിലാക്കിയത് ബ്രസീല്‍ ആണെന്നും വീഡിയോകോണ്‍ പറയുന്നു.